2007/12/14

സുനില്‍ സമാജവാദി ജനപരിഷത്തു് അഖിലേന്ത്യാ പ്രസിഡന്റ്


കോട്ടയം: സമാജവാദി ജനപരിഷത്തിന്റെ പുതിയ ദേശീയ പ്രസിഡന്റായി വൈസ് പ്രസിഡന്റ് സുനിലിനെ(മദ്ധ്യ പ്രദേശ്) പശ്ചിമ ബംഗാളിലെ ജല്പായഗുഡിയില്‍‍‍‍‍ വൃശ്ചികം ൨൧,൨൨ (ഡി. 7,8)തീയതികളില്‍‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍‍ യോഗം തെരഞ്ഞെടുത്തു. കഴിഞ്ഞമാസം അന്തരിച്ച ജുഗല്‍‍ കിശോര്‍‍ റായിവീരനു് പകരമായാണു് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തിരിയ്ക്കുന്നതു്. ജുഗല്‍‍ കിശോര്‍‍ റായിവീര്‍‍ രോഗബാധിതനായതിനായതിനെ തുടര്‍ന്നു് അവധിയില്‍ പ്രവേശിച്ചതു് മുതല്‍ സുനില്‍ താല്‍ക്കാലികപ്രസിഡന്റായി ചുമതലകള്‍ നിര്‍വഹിച്ചു്വരികയായിരുന്നു.

2007/12/13

സ്വാഭാവിക രാഷ്ട്രീയം മോദിയെ തറപറ്റിച്ചേക്കാം


യോഗേന്ദ്ര യാദവ്

ജനാധിപത്യം നരേന്ദ്രമോദിയോട് പകരം വീട്ടുകയാണു്. മാനദണ്ഡങ്ങളെയും നിയമങ്ങളെയും ഭരണഘടനയെയും മറികടക്കാന്‍ ജനവിധിയെ ഉപയോഗിച്ച മോദിയ്ക്ക് സത്യത്തിന്റെ ഏറെ നീട്ടിവെക്കപ്പെട്ട നിമിഷമാകാം ഈ തിരഞ്ഞെടുപ്പു്. മോദി പരാജയപ്പെടുമെന്നു് നമുക്കു് ഇനിയും പറയാറായിട്ടില്ല. ശാസ്ത്രീയമായ സര്‍വേകളുടെ അടിസ്ഥാനത്തിലുള്ള സ്ഥിതിവിവരങ്ങള്‍ വെച്ചാണു് കണിശമായ തിരഞ്ഞെടുപ്പു് പ്രവചനങ്ങള്‍ നടത്തുന്നതു്. എന്നാല്‍, സൌരാഷ്ട്രയിലൂടെയുള്ള ഒരു യാത്ര ഈ നിര്‍ണായകമേഖലയില്‍ ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ]യ്ക്കു് അടിപതറുന്നുവെന്നു് സൂചിപ്പിയ്ക്കാന്‍ മതിയായതാണു്. ഈ നഷ്ടം പരാജയത്തിന്റെ തോതു് എക്സിറ്റ് പോളുകള്‍ അളക്കും. എന്നാല്‍ കുറച്ചു്കാലം മുമ്പു് അചിന്തനീയമായതു് ചിന്തിയ്ക്കാന്‍ ഇപ്പോള്‍ മതിയായ സൂചനകളുണ്ടു്; മോദി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാം.

ജനാധിപത്യത്തിന്റെ പ്രതികാരം അപ്രതീക്ഷിത മാര്‍ഗങ്ങളാണു് സ്വീകരിയ്ക്കുക. 2002_ലെ മുസ്ലിം കൂട്ടക്കൊലയ്ക്കു് നേതൃത്വം വഹിച്ചതിനു് മോദി ശിക്ഷിയ്ക്കപ്പെടുന്നില്ല. ശരാശരി ഗുജറാത്തിയുടെ സാമാന്യ ബോധത്തെ മാറ്റിയെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ജനങ്ങളുടെ പൊതുബോധത്തില്‍ കൂട്ടക്കൊലയെക്കുറിച്ചുള്ള ഓര്‍മകളോ വേദനയോ ശേഷിയ്ക്കുന്നില്ല. 2002_ല്‍ എന്തു് സംഭവിച്ചുവെന്നു് ഞങ്ങള്‍ ഒരു കോളേജ് വിദ്യാര്‍ഥിയോടു് ചോദിച്ചു. അവനു് അറിയാമായിരുന്നതു് ഗോധ്രയില്‍ തീവണ്ടി കത്തിച്ചതും അക്ഷര്‍ധാമിലെ തീവ്രവാദി ആക്രമണവും മാത്രമായിരുന്നു. അന്നു് അക്രമങ്ങളൊന്നും ഉണ്ടാകാത്ത സൌരാഷ്ട്രയില്‍ 2002-നെക്കുറിച്ചുള്ള മറവി പൂര്‍ണമാണു്. അതുകൊണ്ടു് തന്നെ സൊഹറാബുദ്ദീന്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുള്ള മോഡിയുടെ ചൂതുകളി ഇവിടെ അദ്ദേഹത്തിനു് ഗുണം ചെയ്യുമെന്നു് തോന്നുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ നിലവിലില്ലെന്നു് തോന്നിപ്പിയ്ക്കുന്ന ഏക സമുദായം ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ]യ്ക്കു് തൊട്ടുകൂടാത്തതും ഇന്ദിരാ കാങ്ഗ്രസ്സ് മറന്നു്പോയതുമായ മുസ്ലിം സമുദായമാണു്.

സാമ്പ്രദായികമായ ഭരണവിരുദ്ധവികാരമോ ദുര്‍ഭരണത്തിനുള്ള ശിക്ഷയോ ആയിരിയ്ക്കില്ല മോദിയെ പതനത്തിലേയ്ക്കു് നയിക്കുന്നതു്. നഗരത്തിലെ മധ്യവര്‍ഗ കോളനികള്‍ പിന്നിടുമ്പോഴേക്കും വികസിത ഗുജറാത്തിന്റെ തിളക്കം മങ്ങിമങ്ങിവരുമെന്നതു് നേരാണു്. സര്‍ക്കാര്‍ കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു്വെച്ചുവെന്നതും വികസനത്തിന്റെ യാഥാര്‍ഥ്യം മോദിപറയുന്നതില്‍നിന്നു് വിദൂരമാണെന്നതും സത്യം. എന്നാല്‍, വികസനത്തെക്കുറിച്ചുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ അവകാശവാദം ആകെ പൊളിയല്ല. കഴിഞ്ഞ അഞ്ചു്വര്‍ഷം വൈദ്യുതി ലഭ്യതയും ആരോഗ്യ-വിദ്യാഭ്യാസ സൌകര്യങ്ങളും മുമ്പത്തേക്കാള്‍ മെച്ചപ്പെട്ടതായിരുന്നുവെന്നു് ഒരു വിദൂരഗ്രാമത്തിലെ സര്‍പഞ്ചു് പറയും. കഴിഞ്ഞമാസം നടന്ന ഇന്ത്യന്‍ എക്സ്പ്രസ്-സി.എന്‍.എന്‍-ഐ.ബി.എന്‍- ദിവ്യ ഭാസ്കര്‍ സര്‍വേയില്‍ തെളിഞ്ഞ, സര്‍ക്കാറിനെപ്പറ്റി പൊതുജനങ്ങള്‍ക്കിടയിലെ മതിപ്പിനെ ശരിവയ്ക്കുന്നതാണിതു്.

ഇവിടെ സംഭവിയ്ക്കുക മോദിയുടെ ജനകീയ നിരാസവുമായിരിയ്ക്കില്ല. ഓംപ്രകാശ് ചൌട്ടാല തോല്ക്കുന്നതിനു മുമ്പു് അദ്ദേഹത്തിന്റെ പേരു് കേള്‍ക്കുമ്പോള്‍ത്തന്നെ വെറുപ്പുളവാക്കുമായിരുന്നു. മോദിയുടെ കാര്യത്തില്‍ അങ്ങനെയില്ല. നിങ്ങള്‍ അദ്ദേഹത്തെക്കുറിച്ചു് ചോദിച്ചാല്‍ സാധാരണജനം ആദരവോടെ ചിലപ്പോള്‍ ആരാധനയോടെയും സംസാരിയ്ക്കും. ഞങ്ങള്‍ സംസാരിച്ച കറകളഞ്ഞ കാങ്ഗ്രസ്സ് അനുഭാവികള്‍ക്കു്പോലും മോഡിയ്ക്ക് തുല്യനായ ഒരു കാങ്ഗ്രസ്സ് നേതാവിനെ ചൂണ്ടിക്കാണിയ്ക്കാനായില്ല. കരുത്തനും ഭരണശേഷിയുള്ളവനുമായ ഒരു നേതാവിനു് വേണ്ടിയുള്ള സാധാരണ ഗുജറാത്തിയുടെ ആഗ്രഹത്തിനോടു് പ്രതികരിക്കുന്ന മോദി സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവാണെന്നതിനു് സംശയമില്ല. എന്നാല്‍ 2002-ലെ പോലെ, നിങ്ങള്‍ രാഷ്ട്രീയത്തെപ്പറ്റി സംസാരിച്ചു തുടങ്ങുന്ന നിമിഷം ജനം മോദിയെപ്പറ്റി പറയാറില്ല. അദ്ദേഹവും മാധ്യമങ്ങളും എത്രകണ്ടു് ശ്രമിച്ചാലും ഈ തിരഞ്ഞെടുപ്പു് മോദിയെക്കുറിച്ചല്ല.

ജനാധിപത്യത്തിന്റെ പ്രതികാരം ഈ തിരഞ്ഞെടുപ്പില്‍ അസാധാരണവും ഒട്ടൊക്കെ അവിശുദ്ധവുമായ രൂപമാണു് സ്വീകരിക്കുന്നതു്. ആരുമായി അധികാരം പങ്കുവെയ്ക്കാതെ സാമ്പ്രദായിക രാഷ്ട്രീയ വ്യാപാരങ്ങള്‍ക്കു് തടയിടുന്നിടത്തായിരുന്നു മോദിയുടെ വിജയം. പതിവു് രക്ഷാകര്‍ത്തൃ വേഷം മോദിയ്ക്കില്ല. സംഘപരിവാരത്തിന്റെ സംഘടനകള്‍ക്കു്പോലും അദ്ദേഹം ആനുകൂല്യങ്ങള്‍ നിഷേധിച്ചിരുന്നു. ജനങ്ങളെ നേരിട്ടു് സമീപിച്ചും ബ്യൂറോക്രസിയെ ഉപയോഗിച്ചും പാര്‍ട്ടിയെയും രാഷ്ട്രീയക്കാരെയും അദ്ദേഹം കവച്ചു്വെച്ചു. എം.എല്‍.എ. മാരെയും സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്മാരെപ്പോലും കാണാന്‍ മോദി കൂട്ടാക്കിയിരുന്നില്ല. പൊതു സമൂഹത്തെയും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അവഗണിച്ചു. ജാതിയെയും പ്രാദേശിക സമവാക്യങ്ങളെപ്പറ്റിയും ശ്രദ്ധിച്ചിരുന്നെങ്കിലും ഈ ഘടകങ്ങള്‍ക്കൊന്നും മേല്‍ക്കൈ കിട്ടാതിരിയ്ക്കുംവിധമാണു് തിരഞ്ഞെടുപ്പുകള്‍ ആസൂത്രണം ചെയ്തതു്. ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] നല്ല വിജയം നേടിയ കഴിഞ്ഞ മൂന്നു് നിയമസഭാതിരഞ്ഞെടുപ്പുകളും ഏതെങ്കിലുമൊരു വൈകാരിക പ്രശ്നത്തിന്റെ സ്വാധീനമുള്ള അസാധാരണ തിരഞ്ഞെടുപ്പുകളായിരുന്നു. 1995_ല്‍ അയോധ്യ പ്രശ്നം, 1998-ല്‍ ഹജ്ജൂരിയ- ഖജ്ജൂരിയ വിഭജനം, 20020-ല്‍ ഗോധ്രാസംഭവത്തെത്തുടര്‍ന്നുള്ള കൂട്ടക്കൊല. ഈ തിരഞ്ഞെടുപ്പു് മോദിയെപ്പറ്റിയുള്ള ഒരു ഹിതപരിശോധന ആകണമായിരുന്നു.

എന്നാല്‍ അങ്ങനെയല്ല സംഭവിച്ചിരിയ്ക്കുന്നതു്. മോഡിയ്ക്കു് പ്രതിപക്ഷത്തെ മെരുക്കാനും വിമര്‍ശകരുടെ വായടയ്ക്കാനും കഴിഞ്ഞെങ്കിലും ജനാധിപത്യ രാഷ്ട്രീയത്തെ നിശ്ശബ്ദമാക്കാന്‍ കഴിഞ്ഞില്ല. പൊന്തിവരുന്ന സ്വാഭാവിക രാഷ്ട്രീയമാണു് ഈ തിരഞ്ഞെടുപ്പിനെ നിര്‍ണയിയ്ക്കുന്നതു്. നിസ്സാരവും സാധാരണവും പ്രാദേശികവുമായ പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം നിലയ്ക്കാന്‍ വിസമ്മതിക്കുന്നു. ഇതു് മോദിയെ തനിയ്ക്കു് പരിചയമില്ലാത്ത ഒരു വ്യതിയാനത്തിനു നിര്‍ബന്ധിയ്ക്കുന്നു. മോദിയ്ക്കു് ഈ തിരഞ്ഞെടുപ്പില്‍ തന്റെ പദ്ധതിയുമായി ഒറ്റയടിയ്ക്കു് വിജയിക്കാനാവില്ല. ഓരോ മണ്ഡലത്തിലായി, അല്പാല്പമായി ജയിച്ചു് കയറേണ്ടിവരും. ഇത് മോദിയുടെ പതനത്തിനു് ഒരു കാരണമായേക്കാം. സ്വാഭാവിക രാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിനു് പലരൂപങ്ങളുണ്ടു്. ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] യിലെ ആഭ്യന്തര കലാപം ഇതിലൊന്നു മാത്രം. തുറന്നു്പറഞ്ഞാല്‍ ഈ കലാപത്തെ മാധ്യമങ്ങള്‍ പെരുപ്പിക്കുന്നതായിട്ടാണു് തോന്നുന്നതു്. വിമതര്‍ ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] യ്ക്കുള്ളില്‍ പ്രമുഖരായിരിയ്ക്കാം. പക്ഷേ, അവരുടെ പ്രഹരശേഷി പരിമിതമാണു്. കേശുഭായി പട്ടേലിന്റെ സ്വാധീനം പോലും സൌരാഷ്ട്രയിലെ ഒരു വിഭാഗം ലേവ പട്ടേലര്‍മാരില്‍ ഒതുങ്ങുന്നു. സംഘപരിവാരത്തിന്റെ പ്രതിഷേധം അത്ര ദൃശ്യമല്ലെങ്കിലും ചെറിയ പ്രത്യാഘാതമെങ്കിലും ഉണ്ടാവും. ഞങ്ങള്‍ സംസാരിച്ച സാധാരണ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] വിജയിയ്ക്കണമെന്നു് ആഗ്രഹിയ്ക്കുന്നുണ്ടു്. അതേസമയം മോദിയ്ക്കു് കുറഞ്ഞ ഭൂരിപക്ഷം മാത്രമേ പാടുള്ളൂവെന്ന ആദര്‍ശാത്മക ആഗ്രഹവും അവര്‍ പുലര്‍ത്തുന്നു.

എതിര്‍ സ്ഥാപനമെന്ന നിലയിലേയ്ക്കുള്ള മാധ്യമങ്ങളുടെ ഉയര്‍ച്ച അജന്‍ഡകള്‍ നിശ്ചയിക്കുന്നതില്‍നിന്നു് മോദിയെ തടഞ്ഞിരിയ്ക്കുന്നു. ഡല്‍ഹി ആസ്ഥാനമായ മതേതര ഇംഗ്ലീഷ് മാധ്യമങ്ങള്‍ മാത്രമല്ല ഇങ്ങനെ ചെയ്യുന്നതു്. ഗുജറാത്തിന്റെ സ്ഥൂല സാമ്പത്തിക നേട്ടങ്ങളല്ല ഈ തിരഞ്ഞെടുപ്പിന്റെ വിഷയം. നാഗരിക ഗുജറാത്തില്‍ ഈ നേട്ടങ്ങള്‍ മതിപ്പുളവാക്കുമായിരിക്കും. എന്നാല്‍, ഈ വൃത്തത്തിനപ്പുറത്തുനിന്ന് വോട്ടുനേടാന്‍ ഇതു് പര്യാപ്തമല്ല. ഈ സാമ്പത്തിക വളര്‍ച്ച തങ്ങളുടെ ജീവിതത്തിനു് എന്തു നേട്ടമുണ്ടാക്കുന്നുവെന്നാണു് സാധാരണക്കാര്‍ ചിന്തിക്കുന്നതു്. നഗരത്തിലോ ഗ്രാമത്തിലോ ഉള്ള ഏതെങ്കിലും പാവപ്പെട്ട ഗുജറാത്തിയോടു് നിങ്ങള്‍ ഈ നേട്ടങ്ങളെപ്പറ്റി ചോദിച്ചു്നോക്കൂ. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇപ്പോഴും അനുഭവിക്കുന്ന കദനങ്ങളെക്കുറിച്ചു് അവര്‍ പറയും. സര്‍വജ്ഞനും സര്‍വശക്തനുമെന്നു് മോദി സൃഷ്ടിച്ചിരിയ്ക്കുന്ന പ്രതിച്ഛായ തിരിച്ചടിയ്ക്കുകയാണു് ഇവിടെ. വോട്ടര്‍മാര്‍ എല്ലാറ്റിനും ഉത്തരവാദിയായി മോദിയെക്കാണുന്നു. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കാര്‍ഷിക പ്രതിസന്ധിയ്ക്കും ദാരിദ്ര്യരേഖയ്ക്കു്താഴെയെന്ന(ബി.പി.എല്‍. )കാര്‍ഡുണ്ടായിരുന്നിട്ടും വൈദ്യുതി ബില്‍ അടയ്ക്കേണ്ടിവരുന്നതിനുമെല്ലാം.

ജാതി-സമുദായ സമവാക്യങ്ങള്‍ മുമ്പത്തേക്കാളും ശക്തമായി പൊന്തിവന്നിരിക്കുന്നു. ഹിന്ദുത്വത്തിന്റെ കമാനത്തിനു കീഴെ ഇവയെയൊക്കെ അടക്കിവെക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. മണ്ഡലങ്ങളില്‍നിന്നു് മണ്ഡലങ്ങളിലേയ്ക്കു് യാത്രചെയ്യുമ്പോള്‍ ബിഹാറിലോ ഹരിയാണയിലോ മാത്രം ചെയ്തിട്ടുള്ളതുപോലുള്ള കണക്കെടുപ്പു് നടത്തുകയായിരുന്നു ഞങ്ങള്‍. മേല്‍ക്കൈയുള്ള രജപുത്രരും പട്ടേലരും പരിചിതരായ ദളിതരും മുസ്ലിങ്ങളും മാത്രമല്ല കാര്യങ്ങള്‍ നിശ്ചയിക്കുന്നതു്. രാഷ്ട്രീയ മോഹങ്ങള്‍ ഉയര്‍ത്തി ആഗിറുകളും കോലി ഉപവിഭാഗങ്ങളും അവരുടെ സാന്നിധ്യം അറിയിച്ചിരിക്കുന്നു. ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] ജാതിക്കണക്കെടുപ്പു് ശ്രദ്ധാപൂര്‍വം നടത്താത്തതുകൊണ്ടോ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിസ്സംഗത കാണിച്ചതുകൊണ്ടോ അല്ല ഇതു്. ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] യ്ക്കു് പറ്റുന്ന കളിയല്ല എന്നതാണു് കാര്യം. ഈ കളിയുടെ ഫലം എന്താകുമെന്നു് ഞങ്ങള്‍ക്കിനിയും അറിയില്ല. പക്ഷേ, ഒരു കാര്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്തെല്ലാം കുറ്റങ്ങള്‍ ഉണ്ടായാലും ഗുജറാത്തു് കണ്ട ജനാധിപത്യത്തിന്റെ ഇരുണ്ട മുഖത്തിനു് എതിരേയുള്ള ഏറ്റവും നല്ല ഈടു് സ്വാഭാവിക രാഷ്ട്രീയം തന്നെ.

കടപ്പാടു് :മാതൃഭൂമി ദിനപത്രം 2007 ഡിസംബര്‍‍ 11

--2007 ഡിസംബര്‍‍ 11-ലെ മാതൃഭൂമിപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം
(ഡല്‍ഹി സെന്റര്‍ ഫോര്‍ ഡെവലപ്‍മെന്‍റ് സ്റ്റഡീസ് പ്രൊഫസറും തിരഞ്ഞെടുപ്പു്പഠന വിദഗ്ദ്ധനും മാതൃഭൂമി പംക്തികാരനും സോഷ്യലിസ്റ്റു് നേതാവുമാണു് ലേഖകന്‍)

2007/11/26

വ്യവസായവല്‍ക്കരണത്തോടുള്ള ഇടതു് സമീപനം : എന്നും അലട്ടുന്ന ആശയകുഴപ്പം

സുനില്‍ (സമാജവാദി ജനപരിഷത്തിന്റെ അഖിലേന്ത്യാ ആക്റ്റിങ് പ്രസിഡന്റ്)

പശ്ചിമബംഗാളില്‍ അടുത്ത കാലത്തുണ്ടാകുന്ന സംഭവവികാസങ്ങളെ സംബന്ധിച്ച് കമ്യൂ. (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ അധികാര രാഷ്ട്രീയത്തിലുള്ളവരും സൈദ്ധാന്തികരും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുള്ളതായി കാണാം. ഒരു ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞതിങ്ങനെയാണ്:
“ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ യാഥാര്‍ത്ഥ്യവു മായി ബന്ധമില്ലാത്തവരും
വെറും ബുദ്ധിജീവികളും ആണ്. പ്രഭാത്പട്നായിക് പറഞ്ഞത് ഞാന്‍ വായിച്ചു. അദ്ദേഹം
പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നില്ല”
. (ടൈംസ് ഓഫ് ഇന്ത്യ, ജൂലൈ 1, 2007).

ജവഹര്‍ലാല്‍ നെഹ്റൂ സര്‍വ്വകലാശാലയില്‍ നിന്നുളള സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രഭാത്പട്നായിക് ദീര്‍ഘകാലമായി സി.പി.എം. സഹയാത്രികനും പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഒരു ചിന്തകനായി അറിയപ്പെടുന്ന ആളുമാണ്. കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയതു മുതല്‍ കേരള സംസ്ഥാന പ്ളാനിംഗ് ബോര്‍ഡിന്റെ ഉപാദ്ധ്യക്ഷനും കൂടിയാണ് അദ്ദേഹം. സി.പി.എം. വകയായ ‘സോഷ്യല്‍ സയന്റിസ്റ്’ എന്ന അക്കാദമിക പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമാണ്. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ സീതാറാം യെച്ചൂരിയെപ്പോലുള്ള അനേകം സി.പി.എം. പ്രമുഖരുടെ ഗുരു കൂടിയാണദ്ദേഹം. ബുദ്ധദേവ് ഭട്ടാചാര്യയുടെ പരാമര്‍ശങ്ങള്‍ പട്നായികിനെതിരെ മാത്രമല്ല; മറിച്ച് അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ ഉത്സാ പട്നായിക്കിനെയും ജയതി ഘോഷിനെയും ലക്ഷ്യം വച്ചുള്ളതാണ്. അവരും ജെ.എന്‍.യു.വിലെ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകരാണ്. എന്തുകൊണ്ടാണ് ബുദ്ധദേവ് അവര്‍ക്കെതിരെ തിരിയുന്നത് ?


കമ്മ്യൂണിസ്റ് പാര്‍ട്ടികളുമായി ബന്ധപ്പെട്ട ഇടതുപക്ഷ സൈദ്ധ്യാന്തികര്‍ ഇന്ന് ഒരു പ്രതിസന്ധി നേരിടുന്നു. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്നവര്‍ക്കറിയാം. എന്നാല്‍ അതിനെ പരസ്യമായി വിമര്‍ശിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. സിംഗൂരിലെ ടാറ്റയുടെ പദ്ധതിയ്ക്കെതിരെ തദ്ദേശീയരായ ജനങ്ങള്‍ പൊരുതിയപ്പോള്‍ അവരില്‍ സുമിത് സര്‍ക്കാര്‍ ഒഴികെയുള്ളവര്‍ മൌനം പാലിച്ചു. നന്ദിഗ്രാം പ്രശ്നം വന്നപ്പോള്‍ കുറേ ഇടതുപക്ഷ സൈദ്ധാന്തികര്‍ ചേര്‍ന്ന് ആ സംഭവ വികാസങ്ങള്‍ അപ്രതീക്ഷിതമെന്നും ന്യായീകരിക്കാനാവാത്ത തെന്നും നിര്‍ഭാഗ്യകരമെന്നുമൊക്കെ വിശേഷിപ്പിച്ച് ഒരു സംയുക്ത പ്രസ്താവന ഇറക്കി. എങ്കിലും ബംഗാള്‍ സര്‍ക്കാരിനെയോ അതിന്റെ വ്യവസായവത്കരണ നയത്തെയോ സംബന്ധിച്ച് അവര്‍ ഒന്നും പറഞ്ഞില്ല.


എന്നാല്‍ സംഗതികള്‍ അവിടം കൊണ്ടവസാനിച്ചില്ല. നന്ദിഗ്രാമിലും സിംഗൂരിലും സംഘര്‍വും അക്രമവും അടിച്ചമര്‍ത്തലും തുടര്‍ന്നു. ഈ സംഭവ വികാസങ്ങള്‍ വ്യവസായ വത്കരണം, ആഗോളീകരണം, പ്രത്യേക സാമ്പത്തിക മേഖല (എസ്.ഇ.ഇസഡ്) എന്നിവയെക്കുറിച്ചുള്ള സംവാദങ്ങള്‍ക്ക് ശക്തിയും മൂര്‍ച്ചയും കൂട്ടി. ആത്മാര്‍ത്ഥതയുള്ള സൈദ്ധാന്തികര്‍ക്ക് ഇത്തരം അവസരങ്ങളില്‍ നിശബ്ദത പാലിക്കാന്‍ കഴിയുകയില്ല. അങ്ങനെ അവസാനം പ്രഭാത്പട്നായിക് നിശബ്ദത ഭേദിച്ചു. പ്രശസ്തമായ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയില്‍ (ഈ.പി.ഡബ്ളയൂ) ‘നന്ദിഗ്രാമിന്റെ അനന്തരഫലങ്ങള്‍’ എന്ന പേരില്‍ ഒരു ലേഖനം അദ്ദേഹം എഴുതി. പശ്ചിമബംഗാള്‍ സര്‍ക്കാരിനെ നേരിട്ട് വിമര്‍ശിച്ചില്ലെങ്കിലും ആദ്യമായി കോര്‍പ്പറേറ്റ് വ്യവസായ വത്കരണത്തിന്മേലും നന്ദിഗ്രാം വിഷയത്തിലും വ്യക്തമായ ഒരു നിലപാടെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഈ കാണിച്ച ധീരതയ്ക്ക് അദ്ദേഹം അഭിനന്ദിയ്ക്കപ്പെടേണ്ടതാണ്. പശ്ചിമബംഗാള്‍ സര്‍ക്കാരിനെ പ്രതിരോധിച്ചുകൊണ്ട് പ്രകാശ് കാരാട്ട്- വൃന്ദാകാരാട്ട് പ്രഭൃതികള്‍ എഴുതുന്ന ചവറുകളില്‍ നിന്ന് വ്യക്തമായ ഒരു വ്യതിയാനം കൂടിയായിരുന്നു പ്രഭാത് പട്നായിക്കിന്റെ ലേഖനം.


കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ‘ദ ഹിന്ദു’ ദിനപത്രത്തില്‍ അദ്ദേഹം മറ്റൊരു ലേഖനവുമെഴുതുകയുണ്ടായി. കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന നവലിബറല്‍ നയങ്ങള്‍ക്ക് ഒരു ബദല്‍ സാദ്ധ്യമാണെന്ന് കേരളം തെളിയിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം അതില്‍ എഴുതിയത്. കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം തര്‍ക്കവിഷയമാകാമെങ്കിലും ബംഗാള്‍ സര്‍ക്കാരിനെ സൂത്രത്തില്‍ പരോക്ഷമായി വിമര്‍ശിക്കാനുള്ള ഒരു വഴിയായിരുന്നു അത്. സ്വാഭാവികമായും ഇത്തരം ലേഖനങ്ങള്‍ ബംഗാള്‍ മുഖ്യനെ പ്രകോപിതനാക്കും.


ഇങ്ങനെയൊക്കെയാണെങ്കിലും പ്രഭത് പട്നായിക് എഴുതിയതില്‍ ആശയവൈരുദ്ധ്യങ്ങള്‍ പ്രകടമാണ്. അദ്ദേഹത്തിന്റെ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയിലെ ലേഖനം പരിശോധിച്ചാല്‍ മനസിലാകും.


നവലിബറല്‍ നയങ്ങളില്‍ അന്തര്‍ലീനമായ ദുരന്തങ്ങളാണ് നന്ദിഗ്രാം പോലുള്ളത് എന്ന് അദ്ദേഹം ശരിയായിത്തന്നെ നിരീക്ഷിയ്ക്കുന്നു. അത്തരമൊരു നയവ്യവസ്ഥയിലൂടെ സാധ്യമാകുന്ന കോര്‍പ്പറേറ്റ് വ്യവസായവത്കരണം ജനവിരുദ്ധമാകാനേ തരമുള്ളൂ. വ്യവസായവത്കരണം തൊഴില്‍ നല്കുന്നു എന്ന വാദം അദ്ദേഹം ഖണ്ഡിക്കുന്നു. വന്‍കിട വ്യവസായങ്ങള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ കാര്യമായി തൊഴില്‍ സൃഷ്ടിക്കാനുള്ള കഴിവ് നിസ്സാരമാണ്. വ്യവസായവത്കരണ വക്താക്കള്‍ വാദിക്കുന്നതിനു വിരുദ്ധമായി നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയിലെ വ്യവസായത്തിന് കാര്‍ഷിക മേഖലയിലെ അധികമുള്ള തൊഴില്‍ ശക്തിയെ ഏറ്റെടുക്കാന്‍ സാദ്ധ്യമേയല്ല.


ഈ പ്രശ്നം കോര്‍പ്പറേറ്റ് വ്യവസായ വത്കരണത്തിന്റെ മാത്രം ന്യൂനതയല്ല. മറിച്ച് എല്ലാത്തരം വന്‍കിട വ്യവസായങ്ങളുടെയും ന്യൂനതയാണെന്ന് പട്നായിക് അംഗീകരിക്കുന്നു. ഉദാഹരണത്തിന് ചൈനയില്‍ അടുത്തകാലത്ത് വ്യവസായ ഉത്പാദനത്തില്‍ അസാമാന്യമായ വളര്‍ച്ചയുണ്ടായെങ്കിലും കാര്യമായി തൊഴില്‍ സൃഷ്ടിയ്ക്കുവാന്‍ സാധിച്ചിട്ടില്ല. സാങ്കേതിക പുരോഗതിയും പരമ്പരാഗത മേഘലയില്‍ നിന്ന് വന്‍കിട വ്യവസായങ്ങളിലേയ്ക്കുള്ള മാറ്റവും തൊഴില്‍ രംഗത്തുണ്ടാക്കുന്ന വിപരീതഫലങ്ങളും പട്നായിക്കിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കര്‍ഷകരുള്‍പ്പെടെ തദ്ദേശീയരായ ജനങ്ങളില്‍ വന്‍കിട വ്യവസായം ഉണ്ടാക്കുന്ന വിനാശകരമായ ഫലങ്ങളും അദ്ദേഹം അംഗീകരിക്കുന്നു.


ഇതൊക്കെയാണെങ്കിലും വന്‍കിട വ്യവസായങ്ങളിലൂടെയുളള വ്യവസായ വത്കരണത്തിന്റെ ദൂഷ്യഫലങ്ങളെ അംഗീകരിച്ച പട്നായിക്, ‘വ്യവസായവത്കരണം നടക്കരുത്’ എന്ന് ഇതിനര്‍ത്ഥമില്ല എന്നും വ്യക്തമാക്കുന്നു. നിത്യജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുളള ഉപഭോഗമൂല്യമുള്ള ഉത്പന്നങ്ങളുടെ ഒരു നിരതന്നെ വ്യവസായങ്ങള്‍ നല്കുന്നുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ന്യായം. അദ്ദേഹത്തിന്റെ ഈ മലക്കം മറിച്ചില്‍ വളരെ ദുര്‍ബലമായിപ്പോയെന്നേ പറയാനാവൂ. ഒരു യാഥാസ്ഥിതികനായോ വികസനവിരോധിയായോ മുദ്രകുത്തപ്പെട്ടേക്കാമെന്ന് പൊടുന്നനെ അദ്ദേഹം ബോധവാനായതുപോലെ.


എന്താണ് പട്നായിക് മുന്നോട്ട് വയ്ക്കുന്ന ബദല്‍? പൊതുമേഖലയില്‍ കൂടിയോ കര്‍ഷക സഹകരണ സംഘങ്ങളില്‍ കൂടിയോ വ്യവസായ വത്കരണം കൊണ്ടു വരണം. ഇങ്ങനെയാണെങ്കില്‍ കര്‍ഷകരുടെ ഭൂമി അധികം പ്രതിസന്ധികള്‍ കൂടാതെ ഏറ്റെടുക്കാനും സാധിക്കും. കമ്പോളത്തിന് പകരം ആസൂത്രണത്തില്‍കൂടി വന്‍കിട വ്യവസായങ്ങള്‍ വളര്‍ത്തിയെടുത്ത സോവിയറ്റ് യൂണിയനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക വിദ്യയുടെയും സമ്പദ്ഘടനയുടെയും മാറ്റത്തിന്റെ നിരക്ക് നിയന്ത്രിക്കുക വഴി കാര്‍ഷിക മേഖലയിലെ തൊഴിലാളികളെ വ്യവസായ മേഖലയിലേയ്ക്ക് വിജയകരമായി മാറ്റി സ്ഥാപിക്കാന്‍ സോവിയറ്റ് യൂണിയന് കഴിഞ്ഞു.


എന്നാല്‍ വന്‍കിട വ്യവസായങ്ങളിലൂടെയും ആധുനിക സാങ്കേതിക വിദ്യയിലൂടെയുമുള്ള വ്യവസായവത്കരണത്തിന്റെ രണ്ട് പ്രധാന ന്യൂനതകള്‍ അവഗണിക്കാന്‍ പ്രഭാത് പട്നായിക്കിനോ മറ്റ് ഇടതുപക്ഷ സൈദ്ധാന്തികര്‍ക്കോ കഴിയില്ല. ഒന്ന്: അത്തരത്തിലുള്ള ഒരു വ്യവസായ വത്കരണത്തിന് വന്‍തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമാണ്. ഫാക്ടറികളിലെ തൊഴിലാളികളുടെ കേവല ചൂഷണത്തിലൂടെ വന്‍തോതിലുള്ള മൂലധനം മതിയായ അളവില്‍ സമാഹരിക്കാനാവില്ല. കോളനി വത്കരണത്തിലൂടെയും പരമ്പരാഗത വ്യവസായങ്ങളെയും കൃഷിയെയും ചൂഷണം ചെയ്തും നശിപ്പിച്ചും മാത്രമെ വന്‍ തോതിലുളള മൂലധനം സ്വരൂപിക്കാന്‍ കഴിയൂ. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ മുതലാളിത്തത്തിലായാലും കമ്യൂണിസ്റുകളുടെ സോവിയറ്റ് മാതൃകയിലായാലും ഇത്തരത്തിലുള്ള വ്യവസായ വത്കരണത്തിന് രാജ്യത്തിനകത്തുള്ള ആന്തരിക കോളനികളുടെയും പുറത്തുള്ള കോളനികളുടെ സൃഷ്ടിയും ചൂഷണവും അനിവാര്യമാണ്.


രണ്ടാമതായി വന്‍കിട വ്യവസായ വത്കരണത്തിന് പ്രകൃതിവിഭവങ്ങള്‍ വര്‍ദ്ധിച്ച തോതില്‍ ആവശ്യമാണെന്ന വസ്തുത കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. ഇത് പുതിയ പല പ്രതിസന്ധികളും സൃഷ്ടിക്കുകയും ചെയ്യുന്നു. തദ്ദേശീയരായ ജനങ്ങളെ അവരുടെ ഭൂമി, വനം, വെള്ളം, മത്സ്യസമ്പത്ത് തുടങ്ങിയവയില്‍ നിന്നകറ്റുന്നത് ഇതിന്റെ ഭാഗമായാണ്. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്നതിനെക്കാള്‍ സാമാന്യ നിയമമെന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു. ആ സാഹചര്യത്തില്‍ വ്യവസായവത്കരണത്തിന്റെ വിനാശഫലങ്ങള്‍ കാര്യമായി കുറയ്ക്കാന്‍ പോലും കഴിയില്ലെന്നായിരിക്കുന്നു. അത് സോവിയറ്റ് മാതൃകയിലുള്ള ഒരു ആസൂത്രിത സമ്പദ്വ്യവസ്ഥ ആയാല്‍ പോലും സ്ഥിതിയില്‍ മാറ്റമില്ല.

ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂലധനത്തിന്റെ പ്രാഥമിക സമാഹരണ (പ്രിമിറ്റീവ് അക്യൂമിലേഷന്‍ ഓഫ് ക്യാപ്പിറ്റല്‍) ത്തിലേയ്ക്ക് പ്രഭാത് പട്നായിക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. കോര്‍പ്പറേറ്റ് വ്യവസായങ്ങള്‍ തങ്ങളുടെ കുത്തക അവകാശങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാരില്‍ നിന്ന് ഇളവുകള്‍ നേടുകയും സര്‍ക്കാരിനു മേല്‍ ഉപാധികള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയും ഭൂമി ഊഹക്കച്ചവടം നടത്തുകയും ചെയ്യുന്നു. പട്നായിക് ഇതിനെ ‘കയ്യേറ്റത്തില്‍ കൂടിയുള്ള സമാഹരണം’ (അക്യൂമിലേഷന്‍ ത്രൂ എന്‍ക്രോച്ച്മെന്റ്) എന്നു വിളിക്കുന്നു. പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ളണ്ടില്‍ വ്യവസായവത്കരണത്തിനുവേണ്ടി കൃഷിക്കാരെ ഭൂരഹിതരാക്കിയ പ്രക്രിയയെയാണ് മാര്‍ക്സ് മൂലധനത്തിന്റെ പ്രാഥമിക സമാഹരണം എന്ന് വിളിച്ചത്. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിലെ യൂറോപ്പൊഴികെയുള്ള ലോകത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള മൂധന സമാഹരണം എല്ലായ്പ്പോഴും നടന്നു കൊണ്ടിരുന്നതായി കാണാം. അവസാന കാലങ്ങളില്‍ യൂറോപ്പില്‍ ഇത് അത്ര പ്രകടമായിരുന്നില്ലെന്നുമാത്രം. ഇങ്ങനെ നോക്കുമ്പോള്‍ ഇത് യഥാര്‍ത്ഥത്തില്‍ ‘പ്രാഥമിക’ മല്ല മറിച്ച് വ്യവസായ മുതലാളിത്തത്തില്‍ നിരന്തരമായി നിലനില്ക്കുന്ന ഒരു അടിസ്ഥാന പ്രക്രിയയാണ്. പ്രഖ്യാപിതമായ ലോകമെമ്പാടുമുള്ള ജനങ്ങളെ പ്രകൃതിവിഭവങ്ങളില്‍ നിന്നകറ്റുന്ന പ്രക്രിയയാണിത്. കമ്പോള നിയമങ്ങളനുസരിച്ചു പോലുമല്ല ഈ പ്രക്രിയ നടക്കുന്നത്. മറിച്ച് നഗ്നമായ ബലപ്രയോഗത്തിലൂടെയും ക്രൂരമായ മൃഗിയതയിലൂടെയുമാണ്. ഇങ്ങനെയൊക്കെയേ വ്യവസായിക മുതലാളിത്തത്തിന് വികസിക്കാനാകൂ എന്നതാണ് സത്യം. മാര്‍സിസ്റ് വൃത്തങ്ങള്‍ ഈ സത്യം പലപ്പോഴും വിസ്മരിക്കുന്നു. കാരണം അവരുടെ അമിതമായ ഊന്നല്‍ ഒരു ഫാക്ടറിയിലെയോ ഒരു സമ്പദ്വ്യവസ്ഥയ്ക്കുള്ളിലെയോ മൂലധനവും അദ്ധ്വാനവും തമ്മിലുള്ള സംഘര്‍ഷത്തില്‍ മാത്രമാണ്.


സോവിയറ്റ് വ്യവസായ വത്കരണത്തെ ഒരു മാതൃകയായി അവതരിപ്പിക്കുന്ന പ്രഭാത് പട്നായിക് അത് എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന് ഒരു വിശദീകരണം തരേണ്ടതുണ്ട്. എന്തുകൊണ്ടാണ് സോവിയറ്റ് യൂണിയനും കമ്മ്യൂണിസ്റ് ബ്ളോക്കും തകര്‍ന്നു പോയത്. എന്തായിരുന്നു അവയ്ക്കുള്ളിലെ വൈരുദ്ധ്യങ്ങള്‍ ? മുതലാലിത്ത യൂറോപ്പിലുണ്ടായതു പോലുള്ള ഒരു വ്യവസായ വത്കരണം കൊണ്ടുവരുന്നതിനായി സോവിയറ്റ് യൂണിയന്‍ ധാരാളം ആന്തരിക കോളനികളെ സൃഷ്ടിച്ചു എന്നതല്ലേ സത്യം? കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും ഏഷ്യയിലെയും തങ്ങളുടെ പ്രദേശങ്ങക്കിടയില്‍ സോവിയറ്റ് യൂണിയന്‍ ഒരു അര്‍ദ്ധകൊളോണില്‍ ബന്ധം വളര്‍ത്തുകയും പ്രാദേശിക അസന്തുലിതാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയും കൃഷിക്കാരെ അന്യവത്കരിക്കുകയും കൃഷിയെ ചൂഷണം ചെയ്യുകയും ആയിരുന്നില്ലേ ? ഇവിടെയും പ്രശ്നം വന്‍കിട വ്യവസായവല്‍ക്കരണമായിരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഇത്തരത്തിലുള്ള വന്‍കിട വ്യവസായവത്കരണം ജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും യഥാര്‍ത്ഥസോഷ്യലിസത്തിനും വിരുദ്ധമായതാണ് എന്നു കാണാം. അത്തരം വ്യവസായ വല്‍ക്കരണത്തിന് ഒരു ബദല്‍ സൃഷ്ടിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്.


ലിബറല്‍ ക്യാപ്പിറ്റലിസ്റുകളുടെ ഇടയിലുള്ളതുപോലെ, ആധുനിക വ്യവസായ വത്കരണത്തിന്റെ പ്രാമാണ്യവും അത് ഒഴിച്ചു കൂടാനാവാത്തതാണെന്നുള്ള വിശ്വാസവും മാര്‍ക്സിസ്റുകളുടെ ഇടയിലും രൂഡമൂലമായിട്ടുളളതായി തോന്നുന്നു. ഈ വിശ്വാസം മൂലം അവര്‍ക്ക് അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല. ആ വ്യവസ്ഥയുടെ നശീകരണഭാവവും പരാജയങ്ങളും നാള്‍ക്കുനാള്‍ പ്രകടമാകുന്നുണ്ടെങ്കിലും ഒരു ബദലിനെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്കാവുന്നില്ല. ഈ വിശ്വാസമായിരിക്കണം സോഷ്യലിസ്റ് പാതയില്‍ നിന്ന് പൂര്‍ണ്ണമായ മുതലാളിത്ത ആഗോളവത്കരണ പാതയിലേക്ക് നീങ്ങാന്‍ കമ്യൂണിസ്റ് ചൈനയിലെ നേതാക്കളെ പ്രേരിപ്പിച്ചത്. ആധുനിക ജീവിത രീതികളോടുള്ള ഇഴുകി ചേരലാണ് ഈ വിശ്വാസത്തിനാധാരം. നിത്യജീവിതത്തിന്റെ ഭാഗമായ ഉപഭോഗവസ്തുക്കള്‍ നല്‍കുന്ന വന്‍കിട വ്യവസായങ്ങള്‍ ഒഴിവാക്കാനാവില്ല എന്ന് പ്രഭാത് പട്നായിക് പറയുമ്പോള്‍ ഈ വിശ്വാസമാണ് വെളിവാക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ നിന്നു നോക്കുമ്പോഴാണ് സിംഗൂരില്‍ കാര്‍ നിര്‍മ്മിക്കേണ്ടത് പൊതുമേഖലയിലായാലും ടാറ്റ വഴിയായാലും അത്യാവശ്യമെന്ന് വരുന്നത്. ഇങ്ങനെയുള്ള ആധുനിക ആഡംബര ജീവിത ആവശ്യങ്ങളാണ് പ്രകൃതി വിഭവങ്ങളെ നശിപ്പിക്കുകയും അവയില്‍ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരെ അതില്‍ നിന്നകറ്റുകയും ചെയ്യുന്നത്. ഇതാണ് ആഗോളതാപനം പോലുള്ള മുമ്പൊന്നും ഉണ്ടാകാത്ത ആഗോള പരിസ്ഥിതി പ്രശ്നങ്ങളുമുണ്ടാക്കുന്നത്. ഇവയെല്ലാം പരക്കെ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സത്യങ്ങളാണെങ്കിലും മാര്‍ക്സിസ്റ് സൈദ്ധാന്തികരുടെ ചിന്തയിലും വിശകലനത്തിലും അവ ഇതുവരെ കടന്നു ചെന്നിട്ടില്ല.
ആധുനിക ജീവിതരീതികളോടുള്ള ആസക്തിയും ആധുനിക വ്യവസായ വത്കരണം അനിവാര്യവും അതിനുള്ളപാത ഇതുമാണെങ്കില്‍ സ്വാഭാവികമായും ടാറ്റയും സലിം ഗ്രൂപ്പുമെല്ലാമാണ് നമ്മുടെ സുഹൃത്തുക്കളും സഖ്യ കക്ഷികളും. കൂടുതല്‍ കൂടുതല്‍ സിംഗൂരുകളും നന്ദിഗ്രാമുകളുമൊക്കെയുണ്ടാകും. ചൈനയേപ്പോലെ തന്നെ ബംഗാളും പേരില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി ഭരണവും യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ കൂത്തരങ്ങായി തുടരുകയും ചെയ്യും. ഇടതുപക്ഷത്തിന് ഈ ഗതി ഒഴിവാക്കണമെങ്കില്‍ ഇപ്പോഴത്തെ ഈ ആശയക്കുഴപ്പത്തില്‍ നിന്ന് അവര്‍ പുറത്തുവരണം. അവരുടെ ആശയങ്ങളും നയങ്ങളും പുതിയ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പുനര്‍വിചിന്തനം ചെയ്യുകയും പുനര്‍ രൂപീകരിക്കുകയും വേണം. നാളത്തേയ്ക്കു മാറ്റി വച്ചാല്‍ ഏറെ വൈകിയേക്കാം.

(മൊഴിമാറ്റം : ജോര്‍ജ്ജ് കുട്ടി സി ഇഞ്ചിപറമ്പില്‍)


സമാജവാദി ജനപരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ ആക്റ്റിംഗ് പ്രസിഡന്റുമായ സുനില്‍ (സുനില്‍ ഗുപ്ത) മദ്ധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയില്‍ കേസ്ല കേന്ദ്രമാക്കി ആദിവാസി കിസാന്‍ സംഘടനയുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കി. തവ അണക്കെട്ടില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികള്‍ക്ക് റിസര്‍വോയറില്‍ മത്സ്യബന്ധനം നടത്തുന്നതിനുള്ള അവകാശ പോരാട്ടങ്ങള്‍ അദ്ദേഹം നയിച്ചു. തല്‍ഫലമായി 35 സഹകരണസംഘങ്ങളും അവയുടെ ഫെഡറേഷനും ഉള്‍ക്കൊള്ളുന്ന തവ മത്സ്യ സംഘം രൂപംകൊണ്ടു. നിര്‍മ്മാണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അത് ഒരു മാതൃകയായിരിക്കുന്നു. ഇന്ന് ഇന്ത്യയിലെ ബദല്‍ രാഷ്ട്രീയധാരയുടെ മുന്‍നിരയിലുള്ള ഒരു നേതാവാണ് അദ്ദേഹം. ജെ.എന്‍.യുവില്‍.വിദ്യാര്‍ത്ഥി നേതാവിരിക്കെ ഗവേഷണം ഉപേക്ഷിച്ച് കര്‍ഷകരെയും ആദിവാസികളെയും സംഘടിപ്പിക്കുവാന്‍ ഇറങ്ങി തിരിച്ച അദ്ദേഹം ധനതത്നശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം കരസ്ഥമാക്കിയത് സര്‍വ്വകലാശാല തലത്തില്‍ സ്വര്‍ണ്ണമെഡലോടെയാണ്. 2004 മാര്‍ച്ച് 14-ന് 14 പേരെ നന്ദിഗ്രാമില്‍ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഗ്രാമങ്ങള്‍ തിരിച്ചു പിടിക്കുന്നു എന്ന പേരില്‍ സി.പി.എം. 2007 നവംബര്‍ മാസത്തില്‍ അനേകരെ വധിക്കുകയും നൂറ് കണക്കിന് ആളുകളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത സംഭവത്തിന് മുന്‍പ് തയ്യാറാക്കിയതാണ് ഈ ലേഖനം.

പാര്‍‍ട്ടി തീര്‍ന്നു



അശോകമിത്ര
കഴിഞ്ഞ രണ്ടാഴ്ചയായി നന്ദിഗ്രാമില്‍ നടന്നുവരുന്ന സംഭവങ്ങളെക്കുറിച്ച് മൌനംപാലിച്ചാല്‍ മരണംവരെ എനിയ്ക്കു് മനസ്സമാധാനം ഉണ്ടാകില്ല. എന്നാല്‍ അതു പറയുമ്പോള്‍ എന്റെ മനസ്സ് വല്ലാതെ പിടയ്ക്കുകയും ചെയ്യുന്നു. ഞാന്‍ സംസാരിക്കുന്നതു് ഒരു കാലത്തെ എന്റെ ഉറ്റസഖാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എതിരെയാണു്. അവരിന്നു് നയിച്ചു്കൊണ്ടിരിയ്ക്കുന്ന പാര്‍ട്ടി അറുപതുകൊല്ലം എന്റെ സ്വപ്നങ്ങളുടെയും പ്രവര്‍‍ത്തനങ്ങളുടെയും കേന്ദ്രമായിരുന്നു.


ഗവണ്‍മെന്റില്‍നിന്നും തുടങ്ങാം. ഗോപാലകൃഷ്ണ ഗാന്ധിയെ പോലെ മാന്യനും പണ്ഡിതനും സല്‍സ്വഭാവിയുമായ ഒരു ഗവര്‍ണറെ കിട്ടിയതു് പശ്ചിമബംഗാളിന്റെ ഭാഗ്യമാണെന്നുമാത്രമല്ല: അദ്ദേഹം ആ പദവി ഏറ്റെടുത്തതു് കമ്യൂ. (മാര്‍ക്സിസ്റ്റ്) പാര്‍‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ചായിരുന്നു. അനന്തപ്രസാദ് ശര്‍മ്മയെയും ടി.വി. രാജേശ്വറിനെയും പോലുള്ളവര്‍ അക്കാര്യം സ്ഥിരീകരിക്കുന്നു. ഇന്നിപ്പോള്‍ കമ്യൂ. (മാര്‍ക്സിസ്റ്റ്) പാര്‍‍ട്ടി സര്‍ക്കാരിന്റെ ഏറ്റവും വിലിയ ശത്രുവായി പ്രഖ്യാപിക്കാന്‍ മാത്രം എന്തുതെറ്റാണു് ഗവര്‍ണര്‍ ചെയ്തതു്? ഖെജൂരിയില്‍ അഭയംപ്രാപിച്ച ആളുകള്‍ നന്ദിഗ്രാമിലേയ്ക്കു് തിരിച്ചുവരാന്‍ സ്വീകരിച്ച നടപടികള്‍ അന്യായവും അംഗീകരിയ്ക്കാന്‍ ആവാത്തതുമാണെന്നു് അദ്ദേഹം പറഞ്ഞതായാണു് ആരോപണം. ഇതു് വെറും പച്ചക്കള്ളമാണു്. ഗവര്‍ണര്‍ ഗോപാലകൃഷ്ണഗാന്ധി അങ്ങനെയൊന്നുമല്ല പറഞ്ഞതു്. അവരെ തിരിച്ചുകൊണ്ടുവന്ന രീതിയെ അദ്ദേഹം കടുത്ത ഭാഷയില്‍ത്തന്നെ വിമര്‍ശിച്ചു. തിരിച്ചുവരവിനു്പിന്നിലെ കള്ളക്കളികളും തന്ത്രങ്ങളും ഇപ്പോള്‍ ലോകത്തിനു മുഴുവന്‍ അറിയാം.


കഴിഞ്ഞ പതിനൊന്നുമാസം പാവപ്പെട്ട ഈ ജനങ്ങളെ അവരുടെ സ്വന്തം ഭവനങ്ങളില്‍ പാര്‍പ്പിക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ ഉണ്ടായിരുന്നു. ഏകപക്ഷീയമായ ഭീഷണിയും പോലീസ് നടപടികളും വെടിവെയ്പും വലിയ ദുരന്തത്തിലേക്കാണു് കാര്യങ്ങള്‍ നയിച്ചതു്. പിന്നെയും പ്രശ്നപരിഹാരത്തിനു് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു. വടിവെയ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കി പ്രശ്നം ലഘൂകരിക്കാന്‍ സര്‍ക്കാരിനു് ശ്രമിയ്ക്കാമായിരുന്നു. കുറ്റങ്ങള്‍ക്കു് ഉത്തരവാദികളായ ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാമെന്നു് ജനങ്ങളോടു് തുറന്നുപറയാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആ വഴിയൊന്നും തിരിഞ്ഞില്ല. മമതാ ബാനര്‍ജിയെ ചര്‍ച്ചയ്ക്കു് ക്ഷണിക്കാനും പ്രശ്നപരിഹാരത്തിനു മാര്‍ഗ്ഗം തേടാനുമായി രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവു് തന്നെ രംഗത്തു്വരേണ്ടിവന്നു. ഈ നീക്കങ്ങളെപ്പറ്റി സര്‍ക്കാരിനു് അറിയാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അക്കാര്യത്തിലും ഒരു നടപടിയും സ്വീകരിച്ചില്ല. ഫോര്‍വേഡ് ബ്ളോക്കിന്റെ പ്രമുഖ നേതാവു് അശോക ഘോഷ് സര്‍വ്വകക്ഷിയോഗത്തിനു് തയ്യാറെടുപ്പുകള്‍ നടത്തി. എന്നാല്‍ ഭരണകക്ഷികളുടെ നിര്‍ബന്ധബുദ്ധികാരണം അതു് പരാജയപ്പെട്ടു. അതേസമയം നന്ദിഗ്രാമിലെ സ്ഥിതിഗതികള്‍ മുതലെടുക്കുന്നതിനു് പ്രതിപക്ഷ കക്ഷികള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. അതു് സ്വാഭാവികമാണു്. വ്യത്യസ്ത നിറങ്ങളിലും വര്‍ഗ്ഗതാല്‍പ്പര്യങ്ങളിലും പെട്ട സംഘടനകള്‍ അവിടെ കനല്‍ കെടാതെ നിര്‍ത്തുകയായിരുന്നു. അതേച്ചൊല്ലി ഇപ്പോള്‍ ഭരണകക്ഷികള്‍ നടത്തുന്ന നിലവിളിയില്‍ യാതൊരു കഴമ്പുമില്ല. പതിനൊന്നു്മാസം ഭവനരഹിതരായി ജനങ്ങള്‍ പുറത്തുകഴിയാന്‍ ഇടയാക്കിയ സാഹചര്യത്തിന്റെ ഉത്തരവാദി ബംഗാളിലെ സര്‍ക്കാരല്ലാതെ മറ്റാരുമല്ല.

കഴിഞ്ഞ കാലസംവഭങ്ങള്‍ ഒന്നു് ഓര്‍ത്തെടുക്കുന്നതു് നന്നായിരിയ്ക്കും. നന്ദിഗ്രാമിലല്ല ആദ്യമായി ചോരയൊഴുകിയതു്. അതിനു്മുമ്പു് സിംഗൂരിലതു് സംഭവിച്ചു് കഴിഞ്ഞിരുന്നു. ഇടതു്സര്‍ക്കാരിനു് പൊതുമേഖലാ വ്യവസായങ്ങളോടു് താല്‍പര്യമില്ല. അവര്‍ക്കു് വേണ്ടതു് സ്വകാര്യമേഖലയിലെ പുത്തന്‍ വ്യവസായങ്ങളാണു്. അതു്കൊണ്ടു് രാജ്യത്തും പുറത്തുമുള്ള വന്‍കിട വ്യവസായങ്ങള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുത്തു്കൊടുക്കാമെന്നു് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുപ്പു് പ്രകടനപത്രികയില്‍ അങ്ങനെ പറഞ്ഞിട്ടുള്ളതാണ്. 235 സീറ്റ് കിട്ടുകയും ചെയ്തു. അതു്കൊണ്ടു് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഏതെങ്കിലും തയ്യാറെടുപ്പോ ആലോചനയോ ആവശ്യമുള്ളതായി സര്‍ക്കാര്‍ കരുതിയില്ല. അവര്‍ നേരെ പോയി കര്‍ഷകരോടു് പറഞ്ഞു. ഈ ഭൂമി വിട്ടുപോയ്ക്കൊള്ളുക, ഇതിന്റെ പുതിയ ഉടമകള്‍ ഇവിടെ വ്യവസായങ്ങള്‍ സ്ഥാപിയ്ക്കുവാന്‍ പോകുകയാണു് ! സിംഗൂരിലെ പ്രതിഷേധവും അക്രമങ്ങളും സര്‍ക്കാരിനെ എന്തെങ്കിലുമൊന്നു് പഠിപ്പിച്ചിരുന്നെങ്കില്‍ നന്ദിഗ്രാമിലെ കിടിയൊഴിപ്പിയ്ക്കലിനു് കുറേക്കൂടി കരുതലോടെ നീങ്ങുമായിരുന്നു. എന്നാല്‍ അങ്ങനെ യാതൊന്നും സംഭവിച്ചില്ല. തീര്‍ത്തും അഹന്തയും മുഷ്ക്കും നിറഞ്ഞ സമീപനമായിരുന്നു സര്‍ക്കാരിന്റേതു്.


പ്രമുഖ നേതാക്കള്‍പോലും അഹങ്കാരത്തോടെ പറഞ്ഞതു് നന്ദിഗ്രാമില്‍ തങ്ങളെ എതിര്‍ക്കാന്‍ ആരുമില്ലെന്നാണു്. എതിരാളികള്‍ക്കു് വളരാന്‍ അവസരം നല്‍കിയതു് സര്‍ക്കാര്‍ തന്നെയാണു്. പാര്‍ട്ടിയുടെ അണികള്‍ അവിടെ വിപ്ളവം പ്രഖ്യാപിച്ചു, എതിര്‍ത്തവരെ അടിച്ചൊതുക്കി. അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനുമുണ്ടു്. പതിനൊന്നു് മാസം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനങ്ങാതിരുന്നു. രാഷ്ട്രീയമോ ഭരണപരമോ ആയ ഒരു നീക്കവും നടത്തിയില്ല. പെട്ടെന്നു് പുതിയൊരു ഗൂഢാലോചനയുമായി രംഗത്തിറങ്ങി.


ബംഗാള്‍ ആഭ്യന്തര സെക്രട്ടറി പരസ്യമായി പറഞ്ഞതുപോലെ പോലീസിനോടു് കയ്യുംകെട്ടി ഇരിയ്ക്കാനാണ് ആവശ്യപ്പെട്ടതു്. സംസ്ഥാനത്തിന്റെ പലഭാഗത്തു്നിന്നും കൂലിപ്പടയാളികള്‍ വന്നു. ഭരണകക്ഷി പ്രവര്‍ത്തകര്‍ നന്ദിഗ്രാം വളഞ്ഞു. പറവകളും പൂമ്പാറ്റകളും പത്രക്കാരും ഗ്രാമത്തിലേയ്ക്കു് കടക്കരുതെന്നു് അവര്‍ ആജ്ഞാപിച്ചു. അങ്ങനെയാണു് ഭരണകക്ഷിയുടെ പട്ടാളമിറങ്ങി നന്ദിഗ്രാമില്‍ എതിരാളികളെ തുരത്തിയതു്. നേരത്തെ ഓടിപ്പോയവര്‍ ഗ്രാമത്തില്‍ തിരിച്ചു്വന്നു. അപ്പോഴും അക്രമവും തുരത്തിഓടിയ്ക്കലും ആവര്‍ത്തിച്ചു. വീടുകള്‍ തീയിട്ടു. ഗ്രാമത്തില്‍ കുടുങ്ങിപ്പോയവരെ പരസ്യമായി തല്ലിക്കൊന്നു. നന്ദിഗ്രാമിലെ ആകാശം ഇപ്പോള്‍ നിലവിളിക്കുകയാണ്.


സിംഗൂരിലും നന്ദിഗ്രാമിലും ഒതുങ്ങി നില്‍ക്കുന്നതല്ല ഗുരുതരമായ ഈ പ്രശ്നം. കൂടുതല്‍ ആഴമുള്ളതും ഗൌരവമേറിയതുമാണു് ഇതു്. തെറ്റുകള്‍ ആവര്‍ത്തിക്കുന്നതു് നമുക്ക് ഒരു സ്വഭാവമായിരിയ്ക്കുന്നു. ഓര്‍ത്തുനോക്കുക: ഇടതു് മുന്നണി വന്‍വിജയവും നേടി അധികാരത്തില്‍ തിരിച്ചുവന്നിട്ടു് വെറും ഒന്നര കൊല്ലം ആയതേ ഉള്ളു. എന്തെല്ലാം മണ്ടത്തരങ്ങളും അഹങ്കാരങ്ങളും ഈ ചുരുങ്ങിയ കാലം കൊണ്ടു് നമ്മുടെ സര്‍ക്കാര്‍ കാട്ടി. എന്തു്വന്നാലും ഇവിടെ ഞങ്ങളുടെ ആധിപത്യമാണു്. ക്രിക്കറ്റ് ബോര്‍ഡിന്റെ തലവന്‍ ആരെന്നു് ഞങ്ങള്‍ നിശ്ചയിക്കും. ഞങ്ങളുടെ ആള്‍ തോറ്റാല്‍ തിന്മ ജയിച്ചു. ജയിച്ചവനെ ഞങ്ങള്‍ തുരത്തും. എന്നാണു് പാര്‍ട്ടിക്കാരുടെയും നേതാക്കളുടെയും പ്രഖ്യാപനം. എല്ലാം അറിയുന്ന ഒരു സര്‍ക്കാരാണോ നമ്മുടേത്? ക്രിക്കറ്റും കവിതയും നാടകവും സിനിമയും ഭൂമി ഏറ്റെടുക്കലിന്റെ മാന്ത്രികവിദ്യയും അടക്കം നമുക്കറിയാത്തതായി ഒന്നുമില്ല. ആണവകരാറിന്റെ ആപത്തിനെക്കുറിച്ചു് ആരും ഞങ്ങളെ പഠിപ്പിയ്ക്കേണ്ട. ഞങ്ങള്‍ 235 സീറ്റ് നേടിയ കൂട്ടരാണു്. ഇതാണു് നമ്മുടെ മനോഭാവം.


1987-ല്‍ ജ്യോതി ബസു ഇതിലും കൂടുതല്‍ സീറ്റു് നേടിയിരുന്നു. എന്നാല്‍ അദ്ദേഹം ഇങ്ങനെയൊന്നും ഒരിക്കലും സംസാരിച്ചിട്ടില്ല. അഹങ്കാരം മാത്രമല്ല കഴിവുകേടും നമ്മുടെ മുഖമുദ്രയായി. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുമെന്നു് വിളിച്ചുപറഞ്ഞിട്ടു് പതിറ്റാണ്ടുകളായി. എന്നിട്ടും ബംഗാള്‍ മറ്റു് സംസ്ഥാനങ്ങള്‍ക്കും വളരെ പിന്നിലാണു്. തൊഴില്‍ ഉല്‍പ്പാദന പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പണം സുലഭമായി ലഭിയ്ക്കുന്നു. അതു് വാങ്ങി ഉപയോഗിയ്ക്കാന്‍ വഴികളില്ല. ദരിദ്രരും തൊഴിലില്ലാത്തവരും ആയി ജനങ്ങള്‍ ജീവിച്ചു് പോകുന്നു. കേന്ദ്രസര്‍ക്കാര്‍ അരിയും ഗോതമ്പും നല്‍കുന്നു. റേഷന്‍കടകള്‍ വഴി പാവപ്പെട്ടവര്‍ക്കു് അതു് എത്തിച്ചു് കൊടുക്കാന്‍ സര്‍ക്കാരിന്റേതായ ശ്രമങ്ങളില്ല.


എസ്.ഡി.ബര്‍മ്മന്റെ ഗാനത്തില്‍ പറഞ്ഞതുപോലെയാണ് സി.പി.എമ്മിന്റെ സ്ഥിതി. ‘അതെന്തായിരുന്നുവോ അതല്ല ഇന്ന്’ പാര്‍ട്ടി. പാര്‍ട്ടിയിലെ തൊണ്ണൂറുശതമാനവും 1977 -നു് ശേഷം വന്നവരായിരുന്നു. എഴുപതു് ശതമാനം 1990 -നു് ശേഷം പാര്‍ട്ടിയില്‍ എത്തിയവരും. ഈ പാര്‍ട്ടിയുടെ ചരിത്രം, ത്യാഗം എന്നിവ പുതിയ തലമുറയ്ക്കു് അറിയില്ല. വിപ്ളവത്തോടും സോഷ്യലിസത്തോടുമുള്ള ആഭിമുഖ്യം അവര്‍ക്കു് പഴങ്കഥയാണു്. ഇന്നു് വികസനമാണു് മുദ്രാവാക്യം. പലര്‍ക്കും തങ്ങളുടെ സ്വന്തം വികസനമാണു് മുഖ്യലക്ഷ്യം. വല്ലതും നേടാനാണു് അവര്‍ പാര്‍ട്ടിയില്‍ വന്നതു്. അല്ലാതെ നല്‍കാനല്ല. മേലാളന്മാരെ സന്തോഷിപ്പിയ്ക്കലാണു് കാര്യം കാണാന്‍ നല്ലവഴി. സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണു് ഇന്നു് പാര്‍ട്ടിയില്‍.


ജ്യോതി ബസുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് ഖേദമുണ്ട്. 1977 ല്‍ ജൂണ്‍ 21-ന് ഇടതു് സര്‍ക്കാര്‍ അധികാരം ഏറ്റപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ സത്യപ്രതിജ്ഞ ചെയ്ത നാലു് പേരില്‍ ഒരാള് ആണു ഞാന്‍. ഞാന്‍ മാത്രമാണു് ഇന്നു് അദ്ദേഹത്തോടൊപ്പം ജീവിച്ചിരിയ്ക്കുന്നതു്. ബന്ധനസ്ഥനായ ഷാജഹാനെപ്പോലെയുള്ള അദ്ദേഹത്തിന്റെ ഇന്നത്തെ നിസ്സഹായാവസ്ഥ എന്നെ അഗാധമായി ദുഃഖിപ്പിയ്ക്കുന്നു. എന്നാല്‍‍ എന്റെ യഥാര്‍ത്ഥ ഉത്‍കണ്ഠ മറ്റൊരുകാര്യത്തിലാണു് . മമതാ ബാനര്‍ജിയാണു് ഭരണകക്ഷിയുടെ ഏറ്റവും സുരക്ഷിതമായ ഇന്‍ഷുറന്‍സ്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജനങ്ങള്‍ക്കു് ഇടതുമുന്നണിയോടു് അതൃപ്തിയുണ്ടാവാമെങ്കിലും മമതാ ബാനര്‍ജി അധികാരത്തിലേറുന്നതിനേപ്പറ്റി ചിന്തിയ്ക്കുമ്പോള്‍ ആ സാദ്ധ്യതയുടെ നടുക്കം അവരെ ഇടതുമുന്നണിയ്ക്കു് വോട്ടു് ചെയ്യാന്‍‍ നിര്‍ബന്ധിതരാക്കുന്നു. ഇടതുമുന്നണി സര്‍ക്കാരിന്റെ നേതാക്കളുടെ അഹന്തയും കഴിവുകേടും അവരെ മടുപ്പിയ്ക്കുന്ന സ്ഥിതിയിലെത്തുകയാണെങ്കില്‍ രണ്ടും തമ്മില്‍‍ ഒരു വ്യത്യാസവുമില്ലെന്നു് അവര്‍ ചിന്തിച്ചു് തുടങ്ങും. അതു് യഥാര്‍ത്ഥ ദുരന്തമായിരിയ്ക്കും.

മമതാ ബാനര്‍ജിയുടെ പെരുമാറ്റവും രക്ഷാകര്‍‍തൃത്വവും പരിപാടിയും പ്രവര്‍ത്തനശൈലിയും പ്രസംഗശൈലിയും ശ്രദ്ധിച്ചാല്‍‍ ആ സ്ത്രീ ഫാഷിസത്തിന്റെ ആള്‍രൂപമാണു്. എന്റെ പാര്‍ട്ടിതന്നെയാണെന്നു കരുതാന്‍ മോഹിയ്ക്കുന്ന ഈ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തോടുള്ള ഉത്കടമായ അഭ്യര്‍ത്ഥന ഇതാണ് : ദയവായി വീണ്ടുവിചാരം നടത്തുക. മാവോയിസത്തിന്റെ ഭീകരരെക്കുറിച്ചാണു് നിങ്ങള്‍ക്കു് ഭയം. ഈ ഭയാശങ്ക പശ്ചിമ ബംഗാളിനെ ഫാസിസത്തിന്റെ കുണ്ടിലേയ്ക്കു് തള്ളിവിടാന്‍ നിങ്ങളെ പ്രേരിപ്പിയ്ക്കുകയാണോ?
(2007 നവംബര്‍ 14-ആംതീയതിയിലെ ആനന്ദബാസാര്‍ പത്രികയിലാണു് മൂലരൂപം പ്രസിദ്ധീകരിച്ചതു്.)

ഇംഗ്ലീഷ് രൂപം ഇവിടെ
------------------------
1977 മുതല്‍ 1982 വരെയും 1983 മുതല്‍ 1986 വരെയും പശ്ചിമ ബംഗാള്‍ ധനകാര്യമന്ത്രിയായിരുന്നു ശ്രീ. അശോക മിത്ര. 1993-ല്‍ രാജ്യസഭാംഗമായി.1991-92-ല്‍ പ ബംഗാള്‍ വിദ്യാഭ്യാസ കമ്മീഷന്റെയും 1997-98-ല്‍ കേരള വിദ്യാഭ്യാസ കമ്മീഷന്റെയും ചെയര്‍മാനായിരുന്നു അദ്ദേഹം.

ഇന്ദിരാഭരണകാലത്തു് 1970-1972-ല്‍ ഇന്ത്യാഗവണ്മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. 2007-ല്‍ പ്രസിദ്ധീകരിച്ച A Prattler's Tale: Bengal, Marxism and Governanceഎന്ന അദ്ദേഹത്തിന്റെ കൃതിയില്‍ മന്മോഹന്‍ സിംഹ് അമേരിയ്ക്കന്‍ നോമിനിയാണെന്നു് ആരോപിച്ചതു് വിവാദമായിരുന്നു. ഇപ്പോള്‍ 79 വയസ്സുണ്ടു്.

2007/11/09

Malayalam Font Settings

This Web Log is in Malayalam language. You may need the Malayalam Unicode font to read it clearly. Please click here and Download the latest unicode font AnjalaiOldlipi and save in Windows Font folder.
Restart the Computer.
In Internet Explorer go to Tools>Internet Options> Fonts> Select Malayalam from the pull down menu and select AnjaliOldLipi as the font.



മലയാളം ലിപിവിന്യാസം
ലോക അക്ഷരവ്യവസ്ഥ (യൂണിക്കോഡ് ) അനുസരിച്ചു് മലയാള ലിപിവ്യന്യാസം നടത്തുവാന്‍‍ സഹായിയ്കുന്ന ‍ പെറുക്കിയെഴുത്തു് താള്‍
ഇതാ ഇവിടെ
റോമാലിപിയില്‍ വര്‍ണവ്യന്യാസം നടത്തി മലയാള ലോകഅക്ഷരവ്യവസ്ഥയിലാക്കാന്‍ സഹായിയ്ക്കുന്ന ഓണ്‍ ലൈന്‍ വരമൊഴി ഇവിടെ

ഗണനിയില്‍ അവരോധിയ്ക്കുവാനുള്ള വരമൊഴി ഇതാ



റോമാലിപിയില്‍ ടൈപ്പ് ചെയ്ത് മലയാളലിപിയിലാക്കുവാന്‍ മറ്റൊരുവഴി.  ഇവിടെ ക്ലിക്ക് ചെയ്ത് ഗൂഗിള്‍‍ ട്രാന്‍‍സ്‍ലിറ്ററേറ്റിലെത്തുക.
ടൈപ്പ് ചെയ്തു് വാക്കാക്കുമ്പോള്‍ മലയാളത്തിലാകുന്ന അവ പകര്‍ത്തി കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നാമാഗ്രഹിക്കുന്നിടത്തു പതിപ്പിക്കാം.

2007/11/08

മേധയ്ക്കു് നേരെ കമ്യൂ. (മാര്‍ക്സിസ്റ്റ്) ആക്രമണം


കൊല്‍ക്കാത്ത : നന്ദിഗ്രാമിലേയ്ക്കു് പോകുകയായിരുന്ന ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യനേതാവും പ്രസിദ്ധ സാമൂഹിക പ്രവര്‍ത്തകയുമായ മേധാ പാട്ക്കരുടെ വാഹനവ്യൂഹത്തിനു് നേരെ ബംഗാളില്‍ ‍‍കിഴക്കന്‍‍ മിഡ്നാപ്പുര്‍‍ ജില്ലയിലെ കപസേബേറിയയില്‍‍ വച്ചു് ആക്രമണമുണ്ടായി.

ആക്രമണത്തിനു് പിന്നില്‍‍‍ കമ്യൂ. (മാര്‍‍‍ക്സിസ്റ്റ്) പാര്‍‍‍‍ട്ടി പ്രവര്‍ത്തകരാണെന്നു് വിശ്വസിയ്ക്കപ്പെടുന്നു. പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മേധ. കമ്യൂ. (മാര്‍ക്സിസ്റ്റ്) പാര്‍‍ട്ടി ഗുണ്ടകള്‍ തനിയ്ക്കു് നേരെ നടത്തിയ ആക്രമണത്തെ മേധാ പാട്ക്കര്‍ ശക്തിയായി വിമര്‍‍‍ശിച്ചു.
അവര്‍ എന്റെ മുഖത്തടിക്കുകയും മുടിയില്‍ കുത്തിപ്പിടിച്ചു് കാറില്‍ നിന്നു
വലിച്ചു്പുറത്തിറക്കാന്‍ ശ്രമിക്കുകയും ചെയ്തു
സംഭവ സ്ഥലത്തു നിന്നു് മേധ ഫോണില്‍ പി റ്റി ഐ വാര്‍ത്താ ഏജന്‍സി ലേഖകനെ അറിയിച്ചു. ചെങ്കൊടിയുമേന്തി മുദ്രാവാക്യം വിളിച്ചു്കൊണ്ടു് വന്ന സംഘമാണു് തന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും കാര്‍ തടഞ്ഞതെന്നു് മേധാ പട്കര്‍ പറഞ്ഞു.
രാജ്യത്തു് മറ്റെല്ലായിടത്തും കമ്യൂ. (മാര്‍‍ക്സിസ്റ്റ്) പാര്‍‍ട്ടി അനുഭാവികളോടൊപ്പം താന്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍ ബംഗാളിലെ കമ്യൂ. (മാര്‍‍ക്സിസ്റ്റ്) പാര്‍‍ട്ടി ഇത്തരം നിലപാടെടുക്കുന്നതു് അത്ഭുതകരമാണെന്നു് അവര്‍ ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ പ്രതിഷേധിച്ചു് മേധയും സംഘവും റോഡില്‍ കുത്തിയിരുന്നു. ആക്രമണം നടത്തിയവരെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്നു് മേധ ആവശ്യപ്പെട്ടു. മേധയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന വാഹനങ്ങളില്‍ ഒരെണ്ണത്തിനു് കേടു്പറ്റിയിട്ടുണ്ടെന്നു് ഐ ജി രാജ് കനോജിയ കൊല്‍ക്കാത്തയില്‍ സമ്മതിച്ചു.തന്നോടൊപ്പം നാലു് ജീപ്പിലും പൈലറ്റ് കാറിലുമുണ്ടായിരുന്ന പൊലീസുകാര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നുവെന്നു് മേധ ആരോപിച്ചു.

സാമൂഹിക പ്രവര്‍ത്തക അനുരാധ തല്‍വാര്‍, ബുദ്ധിജീവിയായ തരുണ്‍ സന്യാല്‍ എന്നിവര്‍ മേധയ്ക്കൊപ്പം ഉണ്ടായിരുന്നു. നന്ദിഗ്രാമില്‍ കലാപത്തിനു് തുല്യമായ സ്ഥിതിയാണെന്നു് ആരോപിച്ച മേധ, ഈ മേഖലയിലെ നഷ്ടപ്പെട്ട സ്വാധീനം പിടിച്ചെടുക്കാന്‍ കമ്യൂ. (മാര്‍‍ക്സിസ്റ്റ്) പാര്‍‍ട്ടി ശ്രമിക്കുകയാണെന്നു കുറ്റപ്പെടുത്തി. നന്ദിഗ്രാമില്‍ സമാധാനം കാംക്ഷിക്കുന്ന ജനങ്ങള്‍ സഹായത്തിനായി കേഴുകയാണു്. നന്ദ്രിഗ്രാമിലേയ്ക്കുള്ള വാതില്‍ എല്ലാം കൊട്ടിയടയ്ക്കാന്‍ ശ്രമിച്ചാല്‍ ഗുജറാത്തിന്റെ സ്ഥിതിയാണു് ഉണ്ടാവുകയെന്നും അവര്‍ പറഞ്ഞു.

നന്ദിഗ്രാമിനു് പതിനഞ്ചു് കിലോമീറ്റര്‍ അകലെയുള്ള കമ്യൂ. (മാര്‍‍ക്സിസ്റ്റ്) പാര്‍‍ട്ടി അധീന പ്രദേശമാണു് കപസബേരിയ. മേധയെ കാര്‍ വളഞ്ഞു് അവരെ ആക്രമിച്ച സംഘം മാധ്യമപ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല. പലര്‍ക്കും തല്ലു്കിട്ടി. ചിലരുടെ ക്യാമറകള്‍ നശിപ്പിക്കുകയും തട്ടിയെടുക്കുകയും ചെയ്തു.
സംഭവത്തില്‍‍ ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യനേതാവും സമാജവാദി ജനപരിഷത്തു് അഖിലേന്ത്യാ ഉപാദ്ധ്യക്ഷനുമായ അഡ്വ. ജോഷി ജേക്കബ് പ്രതിഷേധിച്ചു.

2007/11/07

ജുഗല്‍ദായുടെ നിര്യാണം ബദല്‍ രാഷ്ട്രീയത്തിനു് തീരാനഷ്ടം


കോട്ടയം: സമാജവാദി ജനപരിഷത്ത് പ്രസിഡന്റ് ജുഗല്‍ കിഷോര്‍ റായിവീരന്റെ അകാല നിര്യാണം ബദല്‍രാഷ്ട്രീയത്തിനും ജനകീയപ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിനും തീരാനഷ്ടമാണെന്നു് ജനപരിഷത്ത് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു.

ജനകീയസമരങ്ങളിലും അവയ്ക്കു് ദിശാബോധം നല്‍കുന്നതിലും ജുഗല്‍ കിഷോര്‍ റായിവീര്‍ (ജുഗല്‍ദാ) വഹിച്ച പങ്കു് അവിസ്മരണീയമാണു്. എന്നാല്‍ നിര്‍ണായകമായ വരും നാളുകളിലെ അദ്ദേഹത്തിന്റെ അഭാവം വലിയ വിടവായിരിക്കും. പ്രത്യേകിച്ചും, നന്ദിഗ്രാം സംഭവത്തിന്റെ പഞ്ചാത്തലത്തില്‍ ബംഗാളിലൊട്ടാകെ ബദല്‍ രാഷ്ട്രീയ ശക്തികള്‍ കരുത്തു് നേടിയെടുത്തുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സുപ്രധാനമായിരുന്നു.
ബഹുജന നേതാവായിരുന്ന അദ്ദേഹം ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗത്തിലൂടെ ഉത്തരബംഗാളിലെ പട്ടികജാതി- ആദിവാസി- കര്‍ഷക ജനതയ്ക്കും കാംതാപുഡി ഭാഷയ്ക്കും സംസ്കാരത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ ഭാവിയിലെ മുന്നേറ്റങ്ങള്‍ക്കു് ഊര്‍ജ്ജം പകരുമെന്നും ജോഷി ജേക്കബ് പറഞ്ഞു.

സോഷ്യലിസ്റ്റ് നേതാവു് ജുഗല്‍ദാ അന്തരിച്ചു

ജല്‍പായഗുഡി : സമാജവാദി ജനപരിഷത്ത് അഖിലേന്ത്യ അധ്യക്ഷന്‍ ജുഗല്‍ കിഷോര്‍ റായിവീര്‍ (ജുഗല്‍ദാ) (60) നവംബര്‍ ആറാം തീയതി ചൊവ്വാഴ്ച അതിരാവിലെ നാലുമണിയ്ക്കു് ഇവിടെ അന്തരിച്ചു. കഴിഞ്ഞ മൂന്നു് മാസമായി അദ്ദേഹം അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു .

ജനകീയ പ്രസ്ഥാനങ്ങളുടെയും നവ രാഷ്ട്രീയ ശക്തികളുടെയും മുന്നേറ്റത്തില്‍ കിഷന്‍‍ പടനായിക്, മേധാ പാട്കര്‍ എന്നിവര്‍ക്കൊപ്പം മുഖ്യപങ്കു് വഹിച്ച അദ്ദേഹം 1947 ജനുവരി ഒന്നാം തീയതിയാണു് ജനിച്ചതു്. ഉത്തര ബംഗാളില്‍ ജല്‍പായഗുഡി ജില്ലയിലെ ജടേശ്വരത്തെ ബംകന്തി ഗ്രാമമാണു് അദ്ദേഹത്തിന്റെ ജന്മദേശം.

സോഷ്യലിസ്റ്റ് യുവജനസഭയുടെ പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം അതിന്റെ‍‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിച്ചു. ജെ.പി പ്രസ്ഥാനത്തിലും അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിലും പങ്കാളിയായി. വ്യവസ്ഥാപിത പാര്‍ട്ടികളുടെ പരാജയവും അപ്രസക്തിയും ജനകീയ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ആവശ്യപ്പെട്ടു് 1980 കളുടെ ആദ്യം ഉത്തര ബംഗാളില്‍ രാജവംശി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രക്ഷോഭണത്തെ ഉത്തരബംഗ് തപോസിലി ജാതി ആദിവാസി സംഘടന (ഉത്ജാസ്) യുടെ രൂപീകരണത്തിലേയ്ക്കും അസന്തുലിത വികസന നയം മൂലം ഉത്തര ബംഗാള്‍ ചൂഷിത പിന്നാക്ക മേഖലയാക്കുന്നതിനുമെതിരെയുള്ള ബഹുജന പ്രസ്ഥാനമാക്കുന്നതിലും ജുഗല്‍ദാ നേതൃത്വം കൊടുത്തു.
കിഷന്‍ പടനായക്കിനൊപ്പം ചേര്‍ന്നു് ജനകീയ പ്രസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്ന ജനാന്ദോളന്‍ സമന്വയ സമിതിക്കും പിന്നീടു് മേധാ പാട്കറുടെ നേതൃത്വത്തില്‍ എന്‍.എം.പി.എമ്മിനു് രൂപംകൊടുക്കുന്നതിലും പങ്കു് വഹിച്ചു.
1995 ജനുവരി ഒന്നിനു് ജനകീയ മുന്നേറ്റങ്ങള്‍ ചേര്‍ന്നു്
സമാജവാദി ജനപരിഷത്ത് രൂപവല്കരിച്ചപ്പോള്‍ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടു് പാര്‍ട്ടി ഉപാധ്യക്ഷന്‍, സെക്രട്ടറി എന്നീ നിലകളിലും ഒടുവില്‍ 2007-ല്‍ വീണ്ടും പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

പ്രഫ.എം.ഡി.നഞ്ചുണ്ടസ്വാമി, കിഷന്‍ പടനായക്ക് എന്നിവരോടൊപ്പം ചേര്‍ന്നു് കര്‍ഷകപ്രസ്ഥാനങ്ങളെ ദേശീയതലത്തില്‍ ഒന്നിപ്പിക്കുന്നതിനും ഗാട്ട് ഉടമ്പടിയ്ക്കെതിരായി പ്രക്ഷോഭണം നടത്തുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി.


അനവധിയായ സമരങ്ങള്‍ക്കു് നേതൃത്വം കൊടുത്ത അദ്ദേഹം ജടേശ്വരത്തു് (ജടേശ്വര്‍) ബദല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ബദല്‍ വിദ്യാഭ്യാസത്തിനും വേണ്ടി സമതാ കേന്ദ്രം സ്ഥാപിച്ചു. അവിവാഹിതനായിരുന്ന അദ്ദേഹം പിന്നീടു് അവിടെയാണു് താമസിച്ചിരുന്നതു്.

2007/09/05

സമാജവാദി ജന പരിഷത്ത്‌:ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ പുതിയ ഘട്ടം

ഉലക വിപ്ലവപ്രസ്ഥാനത്തിന്‍റെ അവിഭാജ്യഭാഗമായ സമാജവാദി ജന പരിഷത്ത്‌ ഇന്ത്യയിലെ ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയസഖ്യത്തിന്‍റെ പ്രധാനഘടകമാണു്. അനീതിയുടെ വിവിധ രൂപങ്ങള്‍ക്കെതിരെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ളതും നടക്കുന്നതുമായ സമരങ്ങളും ചെറുത്തുനില്‍പ്പുകളുമായി കൈകോര്‍ക്കുകയും താദാത്മ്യപ്പെടുകയും ചെയ്യുന്ന പ്രസ്ഥാനമാണു് സമാജവാദി ജനപരിഷത്ത്‌‌.

1977-ല്‍ ജനതാപാര്‍ട്ടിയുടെ ആവിര്‍ഭാവത്തോടെ തിരോധാനം ചെയ്ത ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ തുടര്‍ച്ചയായിട്ടാണു് സമാജവാദി ജനപരിഷത്ത്‌ ഉദയം ചെയ്തതു്‌. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ പുനഃസ്ഥാപനത്തിനു് വേണ്ടി സോഷ്യലിസ്റ്റ്‌ പാര്‍ട്ടി മറ്റു് കക്ഷികളോടൊപ്പം ചേര്‍ന്നു് ജനതാപാര്‍ട്ടിയായി മാറിയതിനു് ശേഷം സാമൂഹിക സാമ്പത്തിക രാഷ്ട്രീയവിപ്ലവത്തിനു് നേത്രത്വം നല്‍കുന്ന കക്ഷിയുടെ ശൂന്യത രാജ്യത്തുണ്ടായി . സപ്ത വിപ്ലവമെന്നും സമ്പൂര്‍ണ്ണ വിപ്ലവമെന്നും പറയുന്ന ആദര്‍ശം മുന്നോട്ടു് കൊണ്ടു്പോകുന്നതിലും രാഷ്ട്രത്തിലെ വിപ്ലവ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിയ്ക്കുന്നതിലും സോഷ്യലിസ്റ്റു്കളടങ്ങിയ ജനതാപാര്‍ട്ടി പരാജയപ്പെട്ടു. ജനതാപാര്‍ട്ടിയെ അതിന്റെ ലക്ഷ്യം നേടുന്നതില്‍ വിജയിപ്പിയ്ക്കുവാന്‍ കഴിയാത്ത സോഷ്യലിസ്റ്റുകള്‍ ചിതറിപ്പോവുകയും ചെയ്തു.
പിന്നീടു്, രാജനാരായണനും ശിവരാമ ഭാരതിയും ഭായ്‌ വൈദ്യയുമെല്ലാം പലപ്പോഴായി സോഷ്യലിസ്റ്റു് പ്രസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിനു് ശ്രമിച്ചെങ്കിലും സോഷ്യലിസ്റ്റു് ആദര്‍ശത്തെയും ചിന്തയേയും കാലാനുസൃതമായി പുനഃസ്ഥാപിച്ചതു് സമാജവാദി ജനപരിഷത്തിലൂടെയാണു്.

1972-നു് ശേഷം പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറി ജനകീയ മുന്നേറ്റപ്രവര്‍ത്തനങ്ങളില്‍ മാത്രം മുഴുകിയിരുന്ന കിഷന്‍ പടനായകന്‍ ഏകോപിപ്പിച്ചിരുന്ന ജനാന്ദോളന സമന്വയ സമിതിയിലെ അംഗസംഘടനകളായ 1974-ലെ സമ്പൂര്‍ണ്ണ വിപ്ലവ പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന ഛാത്ര യുവസംഘര്‍ഷ വാഹിനി, ഉത്തര്‍ ‍ബംഗ്‌ തപോസിലി ജാതി ആദിവാസി സംഘടന (ഉത്ജാസ്‌)കേരളത്തിലെ സമത വിദ്യാര്‍ത്ഥി സംഘടന തുടങ്ങിയവയും ഭായി വൈദ്യയുടേ നേത്യത്വത്തിലുണ്ടായിരുന്ന മഹാരാഷ്ട്രത്തിലെ സോഷ്യലിസ്റ്റ്‌ ഫ്രണ്ടും അംബേദ്കറുടെ അനുയായികളുടെ സംഘടനകളും ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ചേര്‍ന്നാണു് സമാജവാദി ജനപരിഷത്തുണ്ടായതു്.

പുതിയ സോഷ്യലിസ്റ്റ്‌ കക്ഷിയായ സമാജവാദി ജനപരിഷത്തിനു് അംബേദ്കര്‍ ചിന്താഗതിക്കാരുടേയും ദലിത-ആദിവാസി പ്രസ്ഥാനങ്ങളുടേയും ഇതര ജനകീയ വിപ്ലവധാരകളുടേയും പശ്ചാത്തലവും ജന്മനാ തന്നെ ലഭിച്ചതാണു്. സ്ത്രീ-ദലിത-ആദിവാസി-പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന സോഷ്യലിസമാണു് സമജവാദി ജന പരിഷത്തിന്റെ ആവിര്‍ഭാവത്തോടെ നിലവില്‍ വന്നതു്.ഇനിയും വികസിപ്പിച്ചു് മുന്നോട്ടു് കൊണ്ടു്പോകേണ്ടതും ജയപ്രകാശ നാരായണന്‍ നിര്‍ദ്ദേശിച്ചതുമായ ജനകീയ സോഷ്യലിസമെന്ന ഘട്ടത്തിലാണു് ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം എത്തിച്ചേര്‍ന്നിരിക്കുന്നതു്. ഇതു് എല്ല്ലാ അര്‍ത്ഥത്തിലും ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പുതിയ ഘട്ടമാണു്.

പടിഞ്ഞാറന്‍ സോഷ്യലിസ്റ്റ്‌ കാഴ്ചപ്പാടിലും മാര്‍ക്സിസ്റ്റ്‌ വീക്ഷണത്തിലും ആരംഭിച്ച ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം 1940-കളുടെ അവസാനം മാര്‍ക്സിസത്തില്‍ നിന്നും പശ്ചാത്യ സോഷ്യല്‍ ഡെമോക്രസിയില്‍ നിന്നും വ്യത്യസ്തമായ ജനാധിപത്യ സോഷ്യലിസമെന്ന ഘട്ടത്തില്‍ എത്തിച്ചേര്‍ന്നു. സമരാത്മകസോഷ്യലിസമായാണു് ഡോ. രാമമനോഹര ലോഹിയ അതിനെ മുന്നോട്ടു് കൊണ്ടു്പോയതു്. പിന്നീടു് ജയപ്രകാശ നാരായണനാണന്‍ ആവിഷ്കരിച്ച സമ്പൂര്‍ണ്ണ വിപ്ലവം അതിന്റെ മറ്റൊരു രൂപവും തുടര്‍ച്ചയുമായിരുന്നു. 70-കളില്‍ ജയപ്രകാശ നാരായണനാരംഭിച്ച സമ്പൂര്‍ണ്ണ വിപ്ലവപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായാണു് ഇന്ത്യയിലെ ജനകീയപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു് വന്നതു്.

ജയപ്രകാശ നാരായണന്‍ നിറുത്തിയിടത്തുനിന്നു് സമ്പൂര്‍ണ്ണ വിപ്ലവത്തെ മുന്നോട്ടു് കൊണ്ടുപോകുവാന്‍ സമാജവാദി ജനപരിഷത്ത്‌ പ്രതിജ്ഞാബദ്ധമാണു്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു്വന്ന ജനകീയ സോഷ്യലിസ്റ്റു് സംഘടനകള്‍ മുന്‍ കയ്യെടുത്താണു് സമാജവാദി ജനപരിഷത്തിനു് രൂപം കൊടുത്തിരിക്കുന്നതു്. ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം രൂപം കൊള്ളുന്ന സമയത്തു് തന്നെ അതിലെ ഒരു വിഭാഗം സംഘടനകള്‍ സമാജവാദി ജനപരിഷത്തിനു് കൂടി രൂപം കൊടുത്തപ്പോള്‍ സമാജവാദി ജനപരിഷത്ത്‌ ഒരേ സമയം ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിനുള്ളില്‍ രൂപപ്പെട്ട കക്ഷിയും ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിനു് രൂപം കൊടുത്ത ഘടക സംഘടനകളിലൊന്നുമായി മാറി. ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയസഖ്യത്തിലെ ഏക രാഷ്ട്രീയ കക്ഷിയാണു് സമാജവാദി ജനപരിഷത്ത്‌. ആഗോള വല്‍ക്കരണം പോലുള്ള രാഷ്ട്രീയ-സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങളെയും രാജ്യത്തു് പ്രബലമാകുന്ന പ്രതിവിപ്ലവത്തെയും നേരിടുവാന്‍ സോഷ്യലിസ്റ്റു് രാഷ്ട്രീയം അടിയന്തിര ആവശ്യമാണെന്നതാണു് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയസഖ്യത്തില്‍ സമാജവാദി ജനപരിഷത്തിന്റെ പ്രാധാന്യം.

ആഗോളവല്‍ക്കരണത്തിന്റെ വാളായ ഗാട്ടുകരാറിന്റെ തുടര്‍ച്ചയായി സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ അനീതിയുടെ ലോകക്രമത്തിനു് ചുക്കാന്‍ തിരിയ്ക്കുന്ന ഉലക വ്യാപാര സംഘടന പ്രബല്യത്തില്‍ വന്ന അന്നു തന്നെയാണു് അതിന്റെ ആദര്‍ശത്തിനു് വിരുദ്ധമായ, രാജ്യത്തിനകത്തും രാജ്യങ്ങള്‍ തമ്മിലും സമത്വം എന്ന ആദര്‍ശം സ്ഥാപിയ്ക്കുന്ന സമാജവാദി ജനപരിഷത്തും ജന്മം കൊണ്ടതു്‌.1995 ജനുവരി 1-ആം തീയതി മഹാരാഷ്ട്രത്തിലെ ഠാണെയില്‍, ഇന്ത്യന്‍ സാമൂഹികവിപ്ലവത്തിന്റെ പിതാവായ മഹാത്മാ ഫൂലെയുടെ സഹധര്‍മ്മിണി സാവിത്രി ഭായി ഫൂലെയുടെ പേരു് നല്‍കിയ സമ്മേളന നഗരിയില്‍ നഗരസഭയിലെ തൂപ്പുജോലിക്കാരിയായ ശകുന്തള കജാനിയ ഉയര്‍ത്തിയ കൊടിയുടെ കീഴില്‍ സമാജവാദി ജനപരിഷത്ത്‌ സ്ഥാപിതമായപ്പോള്‍ അതു് മാനവ വിമോചന ചരിത്രത്തിലെ പുതിയൊരു അദ്ധ്യായത്തിന്റെ ആരംഭമായിരുന്നു. ഉത്തര ബംഗാളിലെ ആദിവാസി നേതാവായ ജഗല്‍ കിശോര റായ്‌വീരനായിരുന്നു ആദ്യദേശീയ അദ്ധ്യക്ഷന്‍.
ദലിത-ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും ആയി 60 ശതമാനം പ്രതിനിധ്യം സംഘടനയുടെ എല്ലാ ഘടകങ്ങളിലും കൃത്യമായി ഉറപ്പു് വരുത്തിയിട്ടുള്ള രാഷ്ട്രീയ കക്ഷിയാണു് സമാജവാദി ജനപരിഷത്ത്‌. ഭാരവാഹികള്‍ക്കു് തുടര്‍ച്ചയായി രണ്ടുവട്ടം മാത്രമേ ഒരേ സ്ഥാനത്തു് തുടരാനാകൂ. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന ദേശീയസമ്മേളനമാണു് ദേശീയ അദ്ധ്യക്ഷനേയും മഹാമന്ത്രിയെയും ദേശീയ നിര്‍വ്വാഹക സമിതിയെയും തിരഞ്ഞെടുക്കുന്നതു്.

പച്ച, ചെമപ്പ്‌, നീല വര്‍ണ്ണങ്ങള്‍ ലംബമായി വിന്യസിച്ചതും നടുക്കു് വിലങ്ങനെ പച്ച കലപ്പയും ചക്രവും ആലേഖനം ചെയ്തതുമായ പതാകയാണു് സമാജവാദി ജനപരിഷത്തിന്‍റേതു്‌. പരിസ്ഥിതി സംരക്ഷണത്തിനും വിപ്ലവത്തിനും സാമൂഹികനീതിക്കും തുല്യപ്രധാന്യമാണു് കൊടിയുടെ പച്ച, ചെമപ്പ്‌, നീല വര്‍ണ്ണങ്ങള്‍ കാണിക്കുന്നതു്.ചെറുകിട തൊഴിലുകാരും കൃഷിക്കാരുമായ ഉല്‍പാദക ശക്തികളുടെ ഐക്യത്തെയാണു് വിലങ്ങനെ വച്ച ചക്രവും കലപ്പയും സൂചിപ്പിയ്ക്കുന്നതു്‌.

2007/08/31

'ഇടതു്സാഹസികത'യുടെ വിപരീതസാദ്ധ്യത


അമേരിക്കയുമായുള്ള ആണവകരാര്‍ വിഷയത്തില്‍ ഇടതുപക്ഷം നടത്തിയ ശക്തമായ നയസമരം തല്‍ക്കാലമെങ്കിലും ജയിച്ചിരിയ്ക്കുന്നു. സര്‍ക്കാര്‍ വഴങ്ങാതിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഇടതുപക്ഷം ഇന്ദിരാ കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തിലുള്ള ദേശീയ പുരോഗമന സഖ്യ(യു.പി.എ.) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിലേയ്ക്കും ഒരു ഇടക്കാല തിരഞ്ഞെടുപ്പു് ഉണ്ടാവുന്നതിലേയ്ക്കും കാര്യങ്ങള്‍ നീങ്ങിയേനെ. ഈ 'ഇടതു് സാഹസികത'യുടെ വിപരീതസാദ്ധ്യതയിലേയ്ക്കു് തിരഞ്ഞെടുപ്പു്പഠന വിദഗ്ദ്ധനായ യോഗേന്ദ്രയാദവ് നേരത്തെ(രാഷ്ട്രീയപ്രതിസന്ധിയുടെ സമയത്തു്) എഴുതിയ നിരീക്ഷണം

---------------------


'ഇടതു്സാഹസികത'യുടെ വിപരീതസാദ്ധ്യത

യോഗേന്ദ്രയാദവ്

ഇടതുപക്ഷത്തിനോടു് കോണ്‍ഗ്രസ് കടപ്പെട്ടിരിയ്ക്കുന്നു. അതിജീവനത്തിനുള്ള സഹജബോധമുണ്ടെങ്കില്‍ കഴിഞ്ഞ മൂന്നു് വര്‍ഷത്തെ ഇടതുപക്ഷത്തിന്റെ എതിര്‍പ്പു്കള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഇന്ദിരാ കോണ്‍ഗ്രസ് നന്ദി പറയേണ്ടതുണ്ടു്. ഇടതു്പക്ഷം ഭീഷണിയുടെ സ്വരത്തില്‍ തരുന്ന അവസരത്തെ,വ്യക്തമായൊരു രാഷ്ട്രീയ നോട്ടമുണ്ടെങ്കില്‍ ഇന്ദിരാ കോണ്‍ഗ്രസ് ഇരുകൈയും നീട്ടി സ്വീകരിയ്ക്കണം.

ഇന്ദിരാ കോണ്‍ഗ്രസ്സുകാരെക്കാള്‍ കോണ്‍ഗ്രസ് ആദര്‍ശങ്ങളോടും പ്രകടനപത്രികയോടും കൂറു് ഇവര്‍ക്കായിരുന്നു. ഇന്ദിരാ കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ അവരുടെ രാഷ്ട്രീയ അടിത്തറയെ സംരക്ഷിയ്ക്കാന്‍ ഉത്സുകരാകുകയും ചെയ്തവരാണു് ഇടതുപക്ഷം. ഇതാണു് വിയോജിപ്പുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിതെളിച്ചതു്. ഏതൊരു സിനിമാ ഡയലോഗും ഓര്‍മപ്പെടുത്തുന്ന പോലെ 'പ്രണയവും സംഘര്‍ഷവും പരസ്പരപൂരകമാണ്'. ഏതായാലും ഇത്തരം സംഘര്‍ഷങ്ങള്‍(കര്‍ഷകരുടെ ആത്മഹത്യയായാലും എന്‍.ആര്‍.ഇ.ജി.എ( NREGA- National Rural Employment Guarantee Act ) ആയാലും വിവരാവകാശ നിയമം ആയാലും) ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രതിച്ഛായയെ സംരക്ഷിയ്ക്കാനും അവരുടെ തന്നെ ഒരുകൂട്ടം നേതാക്കളും കമ്പോള മൌലികവാദികളും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച 'ഇന്ത്യ തിളങ്ങുന്നു'വെന്ന കുരുക്കില്‍നിന്നു് രക്ഷിക്കാനും സഹായിച്ചു. ഇന്ദിരാ കോണ്‍ഗ്രസ്സിലെതന്നെ ഒരു വിമതവിഭാഗം ചെയ്തു് പോന്നിരുന്ന കര്‍ത്തവ്യങ്ങളാണു് ഇടതു്പക്ഷം അനുഷ്ഠിച്ചതു്. സാധാരണക്കാരനുവേണ്ടി ഈ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തെന്നു് അവകാശപ്പെടാന്‍ പറ്റില്ല. എന്നാല്‍ ഇന്ദിരാ കോണ്‍ഗ്രസ് ഒറ്റയ്ക്കു് ഭരിച്ചിരുന്നതിനേക്കാള്‍ സാധാരണക്കാരനില്‍നിന്നുള്ള അകലം കുറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ നിയന്ത്രിച്ചു് നിര്‍ത്തിയ ഇടതു്പക്ഷത്തിനോടു് നന്ദിപറയണം. ഇടതു്പക്ഷം ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിനു് അങ്ങനെയൊന്നു് സൃഷ്ടിയ്ക്കേണ്ടിവന്നേനെ.

ഇടതു്പക്ഷം ചെയ്യാനാഗ്രഹിച്ചിരുന്നതു് ഇതല്ലായിരുന്നുവെന്നു് ഉറപ്പു്. ഇന്ദിരാ കോണ്‍ഗ്രസ്സിനെ സഹായിയ്ക്കുകയെന്നതു് പ്രകാശ് കാരാട്ടിന്റെ മനസ്സിലെ അവസാനത്തെ ആഗ്രഹമാണു്. മറ്റെല്ലാ പാര്‍ട്ടികളെപ്പോലെത്തന്നെ ഇടതു്പക്ഷവും എപ്പോഴും കണക്കുകൂട്ടിയുള്ള കരുനീക്കങ്ങളാണു് നടത്തിയതു്. പലപ്പോഴും ആദര്‍ശപരമല്ലാത്തവ. എന്നാല്‍ ഇന്ദിരാ കോണ്‍ഗ്രസ്സിനതു് ഉപകാരപ്രദമായി. ഇടതു്പക്ഷം രാഷ്ട്രീയസ്വാധീനം ദരിദ്രരല്ലാത്തവര്‍ക്കു് വേണ്ടിയും ഉപയോഗിച്ചുവെന്നതു് നിസ്സംശയമാണു്. പി.എഫ്.പെന്‍ഷന്‍ പരിഷ്കരിയ്ക്കുന്ന കാര്യത്തിലും വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്ന കാര്യത്തിലും അവരെടുത്ത നിലപാടു് സാധാരണക്കാര്‍ക്കു് വേണ്ടിയല്ല, മറിച്ചു് ശമ്പളക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിനെ ഉപദേശിയ്ക്കുന്നപോലെയല്ല കേരളത്തിലും പശ്ചിമബംഗാളിലും അവര്‍ ഭരണം നടത്തുന്നതു് . ഏതെങ്കിലും ധനശാസ്ത്രനയത്തെച്ചൊല്ലിയല്ല, വിദേശ നയത്തിന്റെ പേരിലാണു് ഇപ്പോള്‍ ഇടതുപക്ഷം ഇന്ദിരാ കോണ്‍ഗ്രസ്സുമായി ഉടക്കിയിരിക്കുന്നതെന്നു് ശ്രദ്ധിക്കേണ്ടതുണ്ടു്. ബംഗാളിലെയും കേരളത്തിലെയും സര്‍ക്കാറുകള്‍ക്കു് വിദേശനയം രൂപപ്പെടുത്തേണ്ടതില്ലാത്തതിനാല്‍, സാമ്രാജ്യത്വത്തെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ ആദര്‍ശപരമായ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കു് പ്രയാസമില്ല.

ഇടതുപക്ഷ നിലപാടിന്‍റെ ധാര്‍മികമോ ആദര്‍ശപരമോ ആയ ശരികളല്ല ഇവിടത്തെ വിഷയം. ലക്ഷ്യമല്ല മറിച്ചു് പ്രവര്‍ത്തനങ്ങളുടെ പരിണത ഫലമാണു് രാഷ്ട്രീയത്തില്‍ പ്രധാനം. ശുഭാപ്തിവിശ്വാസമുണര്‍ത്തുന്ന ഈ ഘട്ടത്തില്‍ ഇടതുപക്ഷത്തിന്റെ ഏറ്റവും പുതിയ അന്ത്യശാസനത്തെ ഈ തിരക്കഥയിലെ അവസാനത്തെ രംഗമായി കാണണം. അവസാനത്തെ രംഗത്തില്‍ സാധാരണ ഒരു സുഹൃത്തു് അയാളറിയാതെ തന്നെ മറ്റേ സുഹൃത്തിനു് വേണ്ടി ഏറ്റവും വലിയ ത്യാഗം നടത്തും. രാഷ്ട്രീയത്തില്‍ ഈ ത്യാഗത്തെക്കുറിച്ചു് ഇരുകൂട്ടരും അറിയാറില്ല എന്നതാണ് 'റീല്‍' ജീവിതവും 'റിയല്‍' രാഷ്ട്രീയജീവിതവും തമ്മിലുള്ള വ്യത്യാസം. ത്യാഗം നടത്തിയവരോ അതിന്റെ ഫലം ലഭിക്കുന്നവരോ അതു് അറിയാറില്ല.

ഒരു ഇടക്കാല തിരഞ്ഞെടുപ്പു് ഉണ്ടാവുകയാണെങ്കില്‍ ഫലമെന്താവുമെന്നു് ചിന്തിച്ചു്നോക്കാം. ലളിതമായൊരു കണക്കുകൂട്ടലിലൂടെ അടുത്ത തിരഞ്ഞെടുപ്പിന്റെ വിധി എന്താവുമെന്നു് മനസ്സിലാക്കാം. ഈ സര്‍ക്കാരിനെ തകര്‍ക്കാന്‍ തയ്യാറെടുക്കുന്ന രണ്ടു് പ്രധാനപ്പെട്ട പാര്‍ട്ടികള്‍ക്കും(സി.പി.എമ്മിനും ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] യ്ക്കും) വലിയ പരാജയങ്ങള്‍ ഏറ്റു് വാങ്ങേണ്ടിവരും. 2004-ലെ അസാധാരണമായ പ്രകടനം ഇടതുപക്ഷത്തിനു് ആവര്‍ത്തിക്കാന്‍ കഴിയില്ലയെന്നതു് അത്ര വലിയ രാഷ്ട്രീയ അവബോധമില്ലാത്ത ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. സിംഗൂര്‍ _ നന്ദിഗ്രാം സംഭവങ്ങള്‍ പശ്ചിമബംഗാളില്‍ സി.പി.എമ്മിന്റെ കൂടുതല്‍ സീറ്റു്കള്‍ നഷ്ടപ്പെടുത്തില്ലെങ്കില്‍പ്പോലും കേരളത്തിലെ പാര്‍ട്ടിയ്ക്കുള്ളിലെ തുറന്ന ഉള്‍പ്പോരു് 2004-ലെ അവരുടെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ വിലങ്ങു്തടിയാവും.

സംസ്ഥാനങ്ങളിലൂടെ വെറുതെ ഒന്നു് കണ്ണോടിച്ചാല്‍ത്തന്നെ ഭാരതീയ ജനതാ പാര്‍‍ട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം(എന്‍.ഡി.എ.) ചുരുങ്ങുമെന്നു് മനസ്സിലാക്കാന്‍ കഴിയും. 2004-ല്‍ 70 സീറ്റുകള്‍ നേടിയ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഗുജറാത്തിലും ഭാ ജ പ യ്ക്ക് തിരിച്ചടി നേരിടേണ്ടിവരും. ഡല്‍ഹിയിലും ഹിമാചല പ്രദേശിലും ബിഹാറിലും അവര്‍ക്കുണ്ടാകുന്ന ചെറിയ ലാഭംകൊണ്ടു് ഈ നഷ്ടം നികത്താന്‍ കഴിയില്ല. അതുണ്ടാവണമെങ്കില്‍ ഉത്തര പ്രദേശില്‍ പാര്‍ട്ടി പഴയ പ്രതാപം തിരിച്ചു്പിടിക്കണം. ബി.ജെ.പി.യുടെ ഇപ്പോഴത്തെ ഘടകകക്ഷികള്‍ അഭിവൃദ്ധിപ്പെടില്ല. പ്രതീക്ഷയുണ്ടായിരുന്ന തെലുങ്കു് ദേശം പാര്‍ട്ടിയും (ടി.ഡി.പി.)യും അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും(എ.ഐ.എ.ഡി.എം.കെ.) ഇപ്പോള്‍ അവര്‍ക്കൊപ്പമില്ലതാനും.

ലാഭത്തിന്റെ ഒരുഭാഗം സംയുക്ത ദേശീയ പുരോഗമന സഖ്യം (United National Progressive Alliance- യു.എന്‍.പി.എ.) എന്ന മൂന്നാം മുന്നണിയ്ക്കു് ലഭിക്കും. എന്നാല്‍ ഈ പാര്‍ട്ടികള്‍ ഒരു സര്‍ക്കാര്‍ ഉണ്ടാക്കാവുന്നത്ര വലുതല്ല. അതുകൊണ്ടു്തന്നെ പഴയ ദേശീയ മുന്നണി-ഇടതുമുന്നണി അല്ലെങ്കില്‍ ഐക്യമുന്നണി പരീക്ഷണങ്ങള്‍ ആവര്‍ത്തിയ്ക്കാനിടയില്ല. എല്ലാ സാധ്യതാപഠനത്തിലും കാണുന്നതു് അടുത്ത തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഗുണഭോക്താവു് ഇന്ദിരാ കോണ്‍ഗ്രസ്സായിരിക്കും എന്നാണു്. ഇന്ദിരാ കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തിലുള്ള ദേശീയ പുരോഗമന സഖ്യം (യു.പി.എ.) സര്‍ക്കാര്‍ ഇതിനര്‍ഹമാകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്തിട്ടില്ല. മറിച്ചു് സംസ്ഥാന തലത്തിലുള്ള കണക്കു്കള്‍ ഭരണപക്ഷത്തിനു് അനുകൂലമാണെന്നതാണു്. ഇന്ദിരാ കോണ്‍ഗ്രസ്സിനും ഘടകകക്ഷികള്‍ക്കും ഭൂരിപക്ഷം ലഭിയ്ക്കാനുള്ള 'മാജിക് നമ്പര്‍' ലഭിയ്ക്കണമെന്നില്ല. കാരണം, ഘടകകക്ഷികള്‍ക്കു് അധിക സീറ്റു്കള്‍ ലഭിയ്ക്കാനിടയില്ല. എന്നാലും ബഹുജന സമാജ പാര്‍‍ട്ടി (ബി.എസ്.പി.)യുമായുള്ള ഇപ്പോഴത്തെ ധാരണ നിലനിര്‍ത്തിയാല്‍ ആ കമ്മി പരിഹരിക്കാന്‍ സാധിയ്ക്കും.

സിനിമാക്കഥയിലെന്നതുപോലെയുള്ള ത്യാഗംതന്നെ. കഥയ്ക്കു് ഒരു 'ട്വിസ്റ്റ്' കൂടിയുണ്ടെന്ന വ്യത്യാസം മാത്രം. ദൂരവ്യാപക ഫലങ്ങളെക്കുറിച്ചു് ആലോചിയ്ക്കാം. അമേരിക്കാനുകൂല നിലപാടു്കളോടുള്ള എതിര്‍പ്പു്മൂലം ഇടതു്പക്ഷം സര്‍ക്കാരിനെ താഴെയിറക്കുന്നു. അതു് ഇടക്കാല തിരഞ്ഞെടുപ്പിലേയ്ക്ക് നയിയ്ക്കുന്നു. സമ്മതിദായകരില്‍ ഒരു വലിയപക്ഷം അമേരിക്കവിരുദ്ധ നിലപാടു്കള്‍ ഉള്ളവരാണു്. എന്നാല്‍ സര്‍ക്കാറിന്റെ വിദേശനയത്തില്‍ അവര്‍ക്കു് വിശ്വാസമുണ്ടു്. തിരഞ്ഞെടുപ്പു് പ്രചാരണം ഏതാനും ആഴ്ചകള്‍ പിന്നിടുമ്പോള്‍ അമേരിക്കാനുകൂല-വിരുദ്ധ പ്രചാരണങ്ങളെ കവച്ചു് വെച്ചു് കൊണ്ടു് പതിവു്പോലെ സംസ്ഥാനതല പ്രശ്നങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിയ്ക്കും. അങ്ങനെ ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ (എന്‍.ഡി.എ.) യും ഇടതു്പക്ഷത്തിന്‍റെയും ചെലവില്‍ ഇന്ദിരാ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമ്പോള്‍ അതു് അമേരിക്കാനുകൂല നിലപാടു്കള്‍ക്കുള്ള ജനവിധിയാണെന്നു് എല്ലാവരും അനുമാനിയ്ക്കും. അങ്ങനെ സംഭവിച്ചാല്‍ ചരിത്രത്തിലാദ്യമായി, ആദര്‍ശപരമായി ശരിയും ധീരവുമായ ഒരു നീക്കം കൊണ്ടു് ഉദ്ദേശിച്ചതിന്റെ വിപരീതഫലം ഉണ്ടാകും. കമ്യൂണിസ്റ്റ് നിഘണ്ടുവില്‍ അതിനൊരു വാക്കു് തന്നെയുണ്ടു്:
ഇടതു് സാഹസികത.
--2007 ഓഗസ്റ്റു് 30-ലെ മാതൃഭൂമിപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം
(ഡല്‍ഹി സെന്റര്‍ ഫോര്‍ ഡെവലപ്‍മെന്‍റ് സ്റ്റഡീസ് പ്രൊഫസറും തിരഞ്ഞെടുപ്പു്പഠന വിദഗ്ദ്ധനും മാതൃഭൂമി പംക്തികാരനും സോഷ്യലിസ്റ്റു് നേതാവുമാണു് ലേഖകന്‍)

2007/08/09

ക്വിറ്റിന്ത്യാ സമരത്തിന്‍റെ കനലണയുകയില്ല


(ക്വിറ്റിന്ത്യാദിനക്കുറിപ്പു്)

അഡ്വ. ജോഷി ജേക്കബ് (സമാജവാദി ജനപരിഷത്തു് ദേശീയ നേതാവു്)

ക്വിറ്റിന്ത്യാ സമരത്തിന്‍റെ 65 -ആം വാര്‍ഷികം ഇന്നു് ഓഗസ്റ്റ് ഒമ്പതാം തീയതി ഇന്ത്യാമഹാരാജ്യം ആഘോഷിയ്ക്കുമ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടിയും ഇന്ദിരാ കോണ്‍ഗ്രസും കമ്യൂണിസ്റ്റു്കളും സാമ്രാജ്യത്വ അധീശത്തം അരക്കിട്ടുറപ്പിയ്ക്കുന്നകാഴ്ചയാണു് നാം കാണുന്നതു്.

ബ്രിട്ടീഷുകാരെ ഇന്ത്യയില്‍നിന്നു് തുരത്താനായിരുന്നു 1942 ഓഗസ്റ്റ് ഒമ്പതിനു് ക്വിറ്റിന്ത്യാ സമരത്തിനു് തുടക്കംകുറിച്ചതു്. എന്നാല്‍ വിദേശ കുത്തക കമ്പനികള്‍ക്കു് വേണ്ടി എല്ലാ രംഗത്തും ജനവിരുദ്ധ അഴിച്ചു്പണികള്‍ ആസൂത്രിതമായി ഇന്നു് നടന്നുവരികയാണു്. കേന്ദ്രത്തില്‍ മാറി മാറി അധികാരത്തില്‍ ‍വന്ന ഇന്ദിരാ കോണ്‍ഗ്രസിന്‍റെയും ജനതാദള്‍ മുന്നണികളുടെയും ഭാരതീയ ജനതാ പാര്‍ട്ടി മുന്നണിയുടെയും ഇപ്പോഴത്തെ ഇന്ദിരാ കോണ്‍ഗ്രസ്- കമ്യൂണിസ്റ്റ് സഖ്യത്തിന്‍റെയും സര്‍ക്കാരുകള്‍ 1991 മുതല്‍ അഴിച്ചു്പണികള്‍ ആസൂത്രിതമായി മുന്നോട്ടു് കൊണ്ടുപോവുകയാണു്. അമേരിക്കയുമായി ഒപ്പു്വച്ചിട്ടുള്ള ആണവ കരാര്‍ അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു്.

ആഡംബര കാറുകളും മറ്റുമായി പകിട്ടോടെ നില്‍ക്കുന്ന നമ്മുടെ പുരോഗതി, കര്‍ഷകര്‍ക്കു് കടക്കെണിയും ആത്മഹത്യയും പരമ്പരാഗത തൊഴില്‍ മേഖലയ്ക്കു് പട്ടിണിയും ദാരിദ്ര്യവുമാണു് വിധിച്ചിരിയ്ക്കുന്നതു്. കിടപ്പാടങ്ങളും ഉപജീവനവും തകര്‍ക്കുന്നതിനെതിരായ സമരങ്ങളില്‍ അണിചേരുന്ന ജനങ്ങളെ വെടിവച്ചു് വീഴ്ത്തുന്നതു് വ്യാപകമായിക്കഴിഞ്ഞു.

2007 മാര്‍ച്ച് 14 നു് 14 പേരെ നന്ദിഗ്രാമില്‍ വെടിവച്ചു് കൊന്ന ബംഗാളി ഇടതുമുന്നണി സര്‍ക്കാര്‍ കാശിപ്പൂര്‍, കലിംഗനഗര്‍, ബേത്തൂള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ ഇന്ദിരാ കോണ്‍ഗ്രസ് - ഭാരതീയ ജനതാ പാര്‍ട്ടി മുന്നണി സര്‍ക്കാരുകള്‍ നടത്തിയ നരനായാട്ടിന്റെ ഇടമുറിയാത്ത തുടര്‍ച്ചയാണു് ഉറപ്പുവരുത്തുന്നതു്. ഭൂമിയ്ക്കു് വേണ്ടി സമരം ചെയ്ത പാവപ്പെട്ട ഗ്രാമീണരെ ഖമ്മം ജില്ലാ ആസ്ഥാനത്തു് വെടിവച്ചുകൊന്നതു് ഈയടുത്ത ദിവസമാണു്.ഭരണമില്ലാത്ത സ്ഥലങ്ങളില്‍ ഭൂമി പോരാട്ടങ്ങള്‍ക്കു് നേതൃത്വം നല്‍കുന്നവര്‍ അവിടങ്ങളില്‍ അധികാരം ലഭിച്ചാല്‍ വിദേശത്തെയും നാട്ടിലെയും കുത്തക കമ്പനികള്‍ക്കു് വേണ്ടി അതേ ഭൂമി പിടിച്ചെടുക്കാന്‍ പാവപ്പെട്ട ജനങ്ങളെ വെടിവച്ചു് കൊല്ലുന്ന വൈരുധ്യങ്ങള്‍ ഇന്ദിരാകോണ്‍ഗ്രസിനെ താങ്ങുന്ന സി.പി.എം. രാഷ്ട്രീയത്തിന്റെ വൈരുദ്ധ്യമാണു്. രാജ്യത്തിനകത്തു് വേറിട്ട പരമാധികാര റിപ്പബ്ളിക്കു്കള്‍പോലെ കെട്ടിപ്പൊക്കുന്ന പ്രത്യേക സാമ്പത്തിക മേഖല ജനങ്ങള്‍ക്കെതിരായ കടന്നാക്രമണത്തിന്റെ മറ്റൊരു പുതിയ മുഖമാകുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ അതിനു് വേണ്ടി ലക്ഷക്കണക്കിനു് ഏക്കര്‍ ഭൂമി കര്‍ഷകരില്‍ നിന്നു് പിടിച്ചെടുക്കുകയാണു്. ജനങ്ങളുടെ ശക്തമായ സമരങ്ങളും പടര്‍ന്നു്പിടിച്ചിട്ടുണ്ടു്. പശ്ചിമ ബംഗാളില്‍ ഇടതുമുന്നണി ഭരണത്തില്‍ ഉരുളക്കിഴങ്ങു് കൃഷി രണ്ടായിരം ഏക്കറില്‍ നടത്തുന്ന അമേരിക്കന്‍ കുത്തകയായ പെപ്സി സി.പി.എം. പറയുന്ന ഭൂപരിഷ്കരണവാദത്തിന്റെ പൊള്ളത്തരം തുറന്നു് കാട്ടുന്നു. തങ്ങള്‍ താങ്ങുന്ന കേന്ദ്രത്തിനെതിരേ സമരം സംഘടിപ്പിക്കുന്ന സി.പി.എം. ബംഗാളില്‍ ചില ഘടകകക്ഷികളുടെ എതിര്‍പ്പിനെപോലും അവഗണിച്ചാണു് റിലയന്‍സിനു് ചില്ലറ വ്യാപാരത്തിന്റെ വഴി തുറന്നതും 'ഭാരതി' വഴി അമേരിക്കന്‍ കുത്തക വാള്‍മാര്‍ട്ടുമായി തിരശീലയ്ക്കു് പിന്നില്‍ ഒത്തു് കളിയ്ക്കുന്നതും.

വികസിത സമ്പന്ന രാജ്യങ്ങളുമായുള്ള സാമ്പത്തികബന്ധം വിച്ഛേദിയ്ക്കുകയല്ലാതെ സാമ്രാജ്യത്വ ശക്തിളെ നേരിടാനും ബദല്‍ ജനകീയ വികസനം കെട്ടിപ്പടുക്കാനും മറ്റൊരു മാര്‍ഗവുമില്ല. അതിലേക്കുള്ള രാഷ്ട്രീയ ശക്തി സമാഹരിക്കുകയാണു് ക്വിറ്റിന്ത്യാ സ്മരണകളോടു് ചെയ്യാവുന്ന നീതി. സമാധാനപരമായ വിപ്ളവശക്തിയാണു് സാമ്രാജ്യത്വ ചേരിയുടെ ആയുധക്കൂമ്പാരങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങളുടെ ഹൃദയശൂന്യതയ്ക്കും ബദലായി ഉയര്‍ന്നുവരേണ്ടതു്.

--ഉറവിടം: സോഷ്യലിസ്റ്റ് വാര്‍ത്താ കേന്ദ്രം


--പുനഃപ്രകാശനം അനുവദിച്ചിരിയ്ക്കുന്നു

ഒന്നാം താളിലേയ്ക്കു്

2007/07/26

ഗോവ: കാമത്ത് സര്‍ക്കാരിനു് ഭൂരിപക്ഷം നഷ്ടമായി



പണജീ: ഗോവാ സംസ്ഥാനത്തു് ദിഗംബര്‍ കാമത്തിന്‍റെ(ചിത്രം) നേതൃത്വത്തിലുള്ള ഇന്ദിരാ കോണ്‍ഗ്രസ്‌ സര്‍ക്കാരിനു് ഭൂരിപക്ഷം നഷ്ടമായി. സര്‍ക്കാര്‍ മഹാരാഷ്ട്രവാദി ഗോമാംതക പാര്‍ട്ടിയിലെ രണ്ടു് എം എല്‍ എമാരും ഒരു സ്വതന്ത്ര എം എല്‍ എയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും കോണ്‍ഗ്രസിലെ വനിതാ എം എല്‍ എ വിക്ടോറിയ ഫെര്‍ണാണ്ടസ് നിയമസഭാംഗത്വം രാജി വയ്ക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ ന്യൂപക്ഷമായിമാറി.നാല്പതംഗ നിയമസഭയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ പക്ഷത്തു് പത്തൊമ്പതു് പേരേയുള്ളൂ.
ഭാരതീയ നതാ പാര്‍ട്ടി നേതാവു് മനോഹര്‍ പാര്‍രിക്കര്‍ പുതിയ സര്‍ക്കാര്‍ രൂപവല്ക്കരിക്കുന്നതിനു് അവകാശവാദമുന്നയിച്ചു് കഴിഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി,മഹാരാഷ്ട്രവാദി ഗോമാന്തക പാര്‍ട്ടി ,യുണൈറ്റഡ് ഗോവന്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ,സേവ് ഗോവാ ഫ്രണ്ട് ,ഒരു സ്വതന്ത്രന്‍ എന്നിവയെ ചേര്‍ത്തു് പാര്‍‍രിക്കരിന്‍റെ നേതൃത്വത്തില്‍ ഗോവാ ജനാധിപത്യ സഖ്യം എന്ന പേരില്‍ പുതിയ മുന്നണി രൂപവല്ക്കരിച്ചിരിയ്ക്കുകയാണു്.

ഇപ്പോഴത്തെ കക്ഷിനില

ഇന്ദിരാ കോണ്‍ഗ്രസ്‌-15

നാഷനലിസ്റ്റ് കോണ്‍ഗ്രസ്‌ (NCP )-3
സ്വതന്ത്രന്‍-1

ഭാരതീയ ജനതാ പാര്‍‍ട്ടി (BJP )-14

മഹാരാഷ്ട്രവാദി ഗോമാംതക പാര്‍ട്ടി (MGP) -2

യൂണൈറ്റഡ് ഗോവന്‍സ് ഡേമോക്രാറ്റിക് പാര്‍ട്ടി‍ (UGDP) -1

സേവ് ഗോവാ ഫ്രണ്ട് (SGF) -2

സ്വതന്ത്രന്‍-1(അനില്‍ സല്ഗോക്കര്‍‍)
--പുനഃപ്രകാശനം അനുവദിച്ചിരിയ്ക്കുന്നു

പ്രതിഭാ പാട്ടീലിന്‍റെ സത്യപ്രതിജ്ഞാചടങ്ങു്


നവ ദില്ലി:പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു് ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി പ്രതിഭാ പാട്ടീലിനു് അധികാരമേല്പിയ്ക്കുന്നു.
--പുനഃപ്രകാശനം അനുവദിച്ചിരിയ്ക്കുന്നു
അനുബന്ധതാള്‍

2007/07/25

പ്രതിഭ പാട്ടീല്‍‍ രാഷ്ട്രപതിയായി അധികാരമേറ്റു


ന്യൂഡല്‍‌ഹി: ഭാരതത്തിന്‍റെ പതിമൂന്നാമതു് രാഷ്ട്രപതിയായി പ്രതിഭാ പാട്ടീല്‍ സത്യപ്രതിജ്ഞ ചെയ്തു് സ്ഥാനമേറ്റു.ജൂലയ് 25 ബുധനാഴ്ച ഉച്ചകഴിഞ്ഞു് രണ്ടരയ്ക്കു്പാര്‍ലമെന്‍റു് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനാണു് സത്യവാചകം ചൊല്ലിക്കൊടുത്തതു്.


സ്ഥാനമൊഴിയുന്ന രാഷ്ട്രപതി കലാമിനോടും ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനോടുമൊപ്പം ലോക സഭാ സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജി,രാജ്യസഭാ ഉപാധ്യക്ഷന്‍ കെ. റഹ്മാന്‍ഖാന്‍, മൂന്നു സേനാ മേധാവികള്‍ തുടങ്ങിയവരുടെ അകമ്പടിയോടെയാണു് പ്രതിഭാ പാട്ടീല്‍‍ സത്യപ്രതിജ്ഞയ്ക്കു് സെന്‍ട്രല്‍ ഹാളിലേയ്ക്കു് കടന്നുവന്നതു്. ആചാര മര്യാദകളും കീഴ്വഴക്കങ്ങളും കൊണ്ടു് പ്രൗഢോജ്വലമായിരുന്ന സത്യപ്രതിജ്ഞാ ചടങ്ങിനു് ശേഷം ലോകസഭയുടെയും രാജ്യ സഭയുടെയും സംയുക്ത സമ്മേളനത്തെ പ്രതിഭ അഭിസംബോധന ചെയ്തു.തീവ്രവാദത്തിനും വര്‍ഗ്ഗീയതയ്ക്കും എതിരെ പോരുതണമെന്നു് അവര്‍ രാജ്യത്തെ ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഹും മന്ത്രിമാരും ഐക്യ പുരോഗമന സഖ്യ (UPA) നേതാക്കളും സംസ്ഥാന ഗവര്‍ണര്‍മാരും വിവിധ രാഷ്ട്രങ്ങളുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കു് കൊണ്ടു. ചടങ്ങു് അവസാനിച്ചപ്പോള്‍ രാഷ്ട്രപതി ഭവനിലേയ്ക്കു് യാത്രയായ പ്രതിഭ അവിടെ സേനാവിഭാഗങ്ങള്‍ നല്കിയ‍‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
സ്ഥാനമൊഴിഞ്ഞ കലാം കന്‍റോണ്‍‌മെന്‍റ് ഏരിയയിലുള്ള ആര്‍മി ഗസ്‌റ്റ് ഹൌസിലേയ്ക്കാണ് താമസം മാറ്റുന്നതു്.
--പുനഃപ്രകാശനം അനുവദിച്ചിരിയ്ക്കുന്നു