2007/11/26

വ്യവസായവല്‍ക്കരണത്തോടുള്ള ഇടതു് സമീപനം : എന്നും അലട്ടുന്ന ആശയകുഴപ്പം

സുനില്‍ (സമാജവാദി ജനപരിഷത്തിന്റെ അഖിലേന്ത്യാ ആക്റ്റിങ് പ്രസിഡന്റ്)

പശ്ചിമബംഗാളില്‍ അടുത്ത കാലത്തുണ്ടാകുന്ന സംഭവവികാസങ്ങളെ സംബന്ധിച്ച് കമ്യൂ. (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ അധികാര രാഷ്ട്രീയത്തിലുള്ളവരും സൈദ്ധാന്തികരും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുള്ളതായി കാണാം. ഒരു ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞതിങ്ങനെയാണ്:
“ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ യാഥാര്‍ത്ഥ്യവു മായി ബന്ധമില്ലാത്തവരും
വെറും ബുദ്ധിജീവികളും ആണ്. പ്രഭാത്പട്നായിക് പറഞ്ഞത് ഞാന്‍ വായിച്ചു. അദ്ദേഹം
പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നില്ല”
. (ടൈംസ് ഓഫ് ഇന്ത്യ, ജൂലൈ 1, 2007).

ജവഹര്‍ലാല്‍ നെഹ്റൂ സര്‍വ്വകലാശാലയില്‍ നിന്നുളള സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രഭാത്പട്നായിക് ദീര്‍ഘകാലമായി സി.പി.എം. സഹയാത്രികനും പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഒരു ചിന്തകനായി അറിയപ്പെടുന്ന ആളുമാണ്. കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയതു മുതല്‍ കേരള സംസ്ഥാന പ്ളാനിംഗ് ബോര്‍ഡിന്റെ ഉപാദ്ധ്യക്ഷനും കൂടിയാണ് അദ്ദേഹം. സി.പി.എം. വകയായ ‘സോഷ്യല്‍ സയന്റിസ്റ്’ എന്ന അക്കാദമിക പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമാണ്. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ സീതാറാം യെച്ചൂരിയെപ്പോലുള്ള അനേകം സി.പി.എം. പ്രമുഖരുടെ ഗുരു കൂടിയാണദ്ദേഹം. ബുദ്ധദേവ് ഭട്ടാചാര്യയുടെ പരാമര്‍ശങ്ങള്‍ പട്നായികിനെതിരെ മാത്രമല്ല; മറിച്ച് അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ ഉത്സാ പട്നായിക്കിനെയും ജയതി ഘോഷിനെയും ലക്ഷ്യം വച്ചുള്ളതാണ്. അവരും ജെ.എന്‍.യു.വിലെ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകരാണ്. എന്തുകൊണ്ടാണ് ബുദ്ധദേവ് അവര്‍ക്കെതിരെ തിരിയുന്നത് ?


കമ്മ്യൂണിസ്റ് പാര്‍ട്ടികളുമായി ബന്ധപ്പെട്ട ഇടതുപക്ഷ സൈദ്ധ്യാന്തികര്‍ ഇന്ന് ഒരു പ്രതിസന്ധി നേരിടുന്നു. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്നവര്‍ക്കറിയാം. എന്നാല്‍ അതിനെ പരസ്യമായി വിമര്‍ശിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. സിംഗൂരിലെ ടാറ്റയുടെ പദ്ധതിയ്ക്കെതിരെ തദ്ദേശീയരായ ജനങ്ങള്‍ പൊരുതിയപ്പോള്‍ അവരില്‍ സുമിത് സര്‍ക്കാര്‍ ഒഴികെയുള്ളവര്‍ മൌനം പാലിച്ചു. നന്ദിഗ്രാം പ്രശ്നം വന്നപ്പോള്‍ കുറേ ഇടതുപക്ഷ സൈദ്ധാന്തികര്‍ ചേര്‍ന്ന് ആ സംഭവ വികാസങ്ങള്‍ അപ്രതീക്ഷിതമെന്നും ന്യായീകരിക്കാനാവാത്ത തെന്നും നിര്‍ഭാഗ്യകരമെന്നുമൊക്കെ വിശേഷിപ്പിച്ച് ഒരു സംയുക്ത പ്രസ്താവന ഇറക്കി. എങ്കിലും ബംഗാള്‍ സര്‍ക്കാരിനെയോ അതിന്റെ വ്യവസായവത്കരണ നയത്തെയോ സംബന്ധിച്ച് അവര്‍ ഒന്നും പറഞ്ഞില്ല.


എന്നാല്‍ സംഗതികള്‍ അവിടം കൊണ്ടവസാനിച്ചില്ല. നന്ദിഗ്രാമിലും സിംഗൂരിലും സംഘര്‍വും അക്രമവും അടിച്ചമര്‍ത്തലും തുടര്‍ന്നു. ഈ സംഭവ വികാസങ്ങള്‍ വ്യവസായ വത്കരണം, ആഗോളീകരണം, പ്രത്യേക സാമ്പത്തിക മേഖല (എസ്.ഇ.ഇസഡ്) എന്നിവയെക്കുറിച്ചുള്ള സംവാദങ്ങള്‍ക്ക് ശക്തിയും മൂര്‍ച്ചയും കൂട്ടി. ആത്മാര്‍ത്ഥതയുള്ള സൈദ്ധാന്തികര്‍ക്ക് ഇത്തരം അവസരങ്ങളില്‍ നിശബ്ദത പാലിക്കാന്‍ കഴിയുകയില്ല. അങ്ങനെ അവസാനം പ്രഭാത്പട്നായിക് നിശബ്ദത ഭേദിച്ചു. പ്രശസ്തമായ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയില്‍ (ഈ.പി.ഡബ്ളയൂ) ‘നന്ദിഗ്രാമിന്റെ അനന്തരഫലങ്ങള്‍’ എന്ന പേരില്‍ ഒരു ലേഖനം അദ്ദേഹം എഴുതി. പശ്ചിമബംഗാള്‍ സര്‍ക്കാരിനെ നേരിട്ട് വിമര്‍ശിച്ചില്ലെങ്കിലും ആദ്യമായി കോര്‍പ്പറേറ്റ് വ്യവസായ വത്കരണത്തിന്മേലും നന്ദിഗ്രാം വിഷയത്തിലും വ്യക്തമായ ഒരു നിലപാടെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഈ കാണിച്ച ധീരതയ്ക്ക് അദ്ദേഹം അഭിനന്ദിയ്ക്കപ്പെടേണ്ടതാണ്. പശ്ചിമബംഗാള്‍ സര്‍ക്കാരിനെ പ്രതിരോധിച്ചുകൊണ്ട് പ്രകാശ് കാരാട്ട്- വൃന്ദാകാരാട്ട് പ്രഭൃതികള്‍ എഴുതുന്ന ചവറുകളില്‍ നിന്ന് വ്യക്തമായ ഒരു വ്യതിയാനം കൂടിയായിരുന്നു പ്രഭാത് പട്നായിക്കിന്റെ ലേഖനം.


കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ‘ദ ഹിന്ദു’ ദിനപത്രത്തില്‍ അദ്ദേഹം മറ്റൊരു ലേഖനവുമെഴുതുകയുണ്ടായി. കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന നവലിബറല്‍ നയങ്ങള്‍ക്ക് ഒരു ബദല്‍ സാദ്ധ്യമാണെന്ന് കേരളം തെളിയിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം അതില്‍ എഴുതിയത്. കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം തര്‍ക്കവിഷയമാകാമെങ്കിലും ബംഗാള്‍ സര്‍ക്കാരിനെ സൂത്രത്തില്‍ പരോക്ഷമായി വിമര്‍ശിക്കാനുള്ള ഒരു വഴിയായിരുന്നു അത്. സ്വാഭാവികമായും ഇത്തരം ലേഖനങ്ങള്‍ ബംഗാള്‍ മുഖ്യനെ പ്രകോപിതനാക്കും.


ഇങ്ങനെയൊക്കെയാണെങ്കിലും പ്രഭത് പട്നായിക് എഴുതിയതില്‍ ആശയവൈരുദ്ധ്യങ്ങള്‍ പ്രകടമാണ്. അദ്ദേഹത്തിന്റെ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയിലെ ലേഖനം പരിശോധിച്ചാല്‍ മനസിലാകും.


നവലിബറല്‍ നയങ്ങളില്‍ അന്തര്‍ലീനമായ ദുരന്തങ്ങളാണ് നന്ദിഗ്രാം പോലുള്ളത് എന്ന് അദ്ദേഹം ശരിയായിത്തന്നെ നിരീക്ഷിയ്ക്കുന്നു. അത്തരമൊരു നയവ്യവസ്ഥയിലൂടെ സാധ്യമാകുന്ന കോര്‍പ്പറേറ്റ് വ്യവസായവത്കരണം ജനവിരുദ്ധമാകാനേ തരമുള്ളൂ. വ്യവസായവത്കരണം തൊഴില്‍ നല്കുന്നു എന്ന വാദം അദ്ദേഹം ഖണ്ഡിക്കുന്നു. വന്‍കിട വ്യവസായങ്ങള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ കാര്യമായി തൊഴില്‍ സൃഷ്ടിക്കാനുള്ള കഴിവ് നിസ്സാരമാണ്. വ്യവസായവത്കരണ വക്താക്കള്‍ വാദിക്കുന്നതിനു വിരുദ്ധമായി നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയിലെ വ്യവസായത്തിന് കാര്‍ഷിക മേഖലയിലെ അധികമുള്ള തൊഴില്‍ ശക്തിയെ ഏറ്റെടുക്കാന്‍ സാദ്ധ്യമേയല്ല.


ഈ പ്രശ്നം കോര്‍പ്പറേറ്റ് വ്യവസായ വത്കരണത്തിന്റെ മാത്രം ന്യൂനതയല്ല. മറിച്ച് എല്ലാത്തരം വന്‍കിട വ്യവസായങ്ങളുടെയും ന്യൂനതയാണെന്ന് പട്നായിക് അംഗീകരിക്കുന്നു. ഉദാഹരണത്തിന് ചൈനയില്‍ അടുത്തകാലത്ത് വ്യവസായ ഉത്പാദനത്തില്‍ അസാമാന്യമായ വളര്‍ച്ചയുണ്ടായെങ്കിലും കാര്യമായി തൊഴില്‍ സൃഷ്ടിയ്ക്കുവാന്‍ സാധിച്ചിട്ടില്ല. സാങ്കേതിക പുരോഗതിയും പരമ്പരാഗത മേഘലയില്‍ നിന്ന് വന്‍കിട വ്യവസായങ്ങളിലേയ്ക്കുള്ള മാറ്റവും തൊഴില്‍ രംഗത്തുണ്ടാക്കുന്ന വിപരീതഫലങ്ങളും പട്നായിക്കിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കര്‍ഷകരുള്‍പ്പെടെ തദ്ദേശീയരായ ജനങ്ങളില്‍ വന്‍കിട വ്യവസായം ഉണ്ടാക്കുന്ന വിനാശകരമായ ഫലങ്ങളും അദ്ദേഹം അംഗീകരിക്കുന്നു.


ഇതൊക്കെയാണെങ്കിലും വന്‍കിട വ്യവസായങ്ങളിലൂടെയുളള വ്യവസായ വത്കരണത്തിന്റെ ദൂഷ്യഫലങ്ങളെ അംഗീകരിച്ച പട്നായിക്, ‘വ്യവസായവത്കരണം നടക്കരുത്’ എന്ന് ഇതിനര്‍ത്ഥമില്ല എന്നും വ്യക്തമാക്കുന്നു. നിത്യജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുളള ഉപഭോഗമൂല്യമുള്ള ഉത്പന്നങ്ങളുടെ ഒരു നിരതന്നെ വ്യവസായങ്ങള്‍ നല്കുന്നുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ന്യായം. അദ്ദേഹത്തിന്റെ ഈ മലക്കം മറിച്ചില്‍ വളരെ ദുര്‍ബലമായിപ്പോയെന്നേ പറയാനാവൂ. ഒരു യാഥാസ്ഥിതികനായോ വികസനവിരോധിയായോ മുദ്രകുത്തപ്പെട്ടേക്കാമെന്ന് പൊടുന്നനെ അദ്ദേഹം ബോധവാനായതുപോലെ.


എന്താണ് പട്നായിക് മുന്നോട്ട് വയ്ക്കുന്ന ബദല്‍? പൊതുമേഖലയില്‍ കൂടിയോ കര്‍ഷക സഹകരണ സംഘങ്ങളില്‍ കൂടിയോ വ്യവസായ വത്കരണം കൊണ്ടു വരണം. ഇങ്ങനെയാണെങ്കില്‍ കര്‍ഷകരുടെ ഭൂമി അധികം പ്രതിസന്ധികള്‍ കൂടാതെ ഏറ്റെടുക്കാനും സാധിക്കും. കമ്പോളത്തിന് പകരം ആസൂത്രണത്തില്‍കൂടി വന്‍കിട വ്യവസായങ്ങള്‍ വളര്‍ത്തിയെടുത്ത സോവിയറ്റ് യൂണിയനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക വിദ്യയുടെയും സമ്പദ്ഘടനയുടെയും മാറ്റത്തിന്റെ നിരക്ക് നിയന്ത്രിക്കുക വഴി കാര്‍ഷിക മേഖലയിലെ തൊഴിലാളികളെ വ്യവസായ മേഖലയിലേയ്ക്ക് വിജയകരമായി മാറ്റി സ്ഥാപിക്കാന്‍ സോവിയറ്റ് യൂണിയന് കഴിഞ്ഞു.


എന്നാല്‍ വന്‍കിട വ്യവസായങ്ങളിലൂടെയും ആധുനിക സാങ്കേതിക വിദ്യയിലൂടെയുമുള്ള വ്യവസായവത്കരണത്തിന്റെ രണ്ട് പ്രധാന ന്യൂനതകള്‍ അവഗണിക്കാന്‍ പ്രഭാത് പട്നായിക്കിനോ മറ്റ് ഇടതുപക്ഷ സൈദ്ധാന്തികര്‍ക്കോ കഴിയില്ല. ഒന്ന്: അത്തരത്തിലുള്ള ഒരു വ്യവസായ വത്കരണത്തിന് വന്‍തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമാണ്. ഫാക്ടറികളിലെ തൊഴിലാളികളുടെ കേവല ചൂഷണത്തിലൂടെ വന്‍തോതിലുള്ള മൂലധനം മതിയായ അളവില്‍ സമാഹരിക്കാനാവില്ല. കോളനി വത്കരണത്തിലൂടെയും പരമ്പരാഗത വ്യവസായങ്ങളെയും കൃഷിയെയും ചൂഷണം ചെയ്തും നശിപ്പിച്ചും മാത്രമെ വന്‍ തോതിലുളള മൂലധനം സ്വരൂപിക്കാന്‍ കഴിയൂ. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ മുതലാളിത്തത്തിലായാലും കമ്യൂണിസ്റുകളുടെ സോവിയറ്റ് മാതൃകയിലായാലും ഇത്തരത്തിലുള്ള വ്യവസായ വത്കരണത്തിന് രാജ്യത്തിനകത്തുള്ള ആന്തരിക കോളനികളുടെയും പുറത്തുള്ള കോളനികളുടെ സൃഷ്ടിയും ചൂഷണവും അനിവാര്യമാണ്.


രണ്ടാമതായി വന്‍കിട വ്യവസായ വത്കരണത്തിന് പ്രകൃതിവിഭവങ്ങള്‍ വര്‍ദ്ധിച്ച തോതില്‍ ആവശ്യമാണെന്ന വസ്തുത കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. ഇത് പുതിയ പല പ്രതിസന്ധികളും സൃഷ്ടിക്കുകയും ചെയ്യുന്നു. തദ്ദേശീയരായ ജനങ്ങളെ അവരുടെ ഭൂമി, വനം, വെള്ളം, മത്സ്യസമ്പത്ത് തുടങ്ങിയവയില്‍ നിന്നകറ്റുന്നത് ഇതിന്റെ ഭാഗമായാണ്. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്നതിനെക്കാള്‍ സാമാന്യ നിയമമെന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു. ആ സാഹചര്യത്തില്‍ വ്യവസായവത്കരണത്തിന്റെ വിനാശഫലങ്ങള്‍ കാര്യമായി കുറയ്ക്കാന്‍ പോലും കഴിയില്ലെന്നായിരിക്കുന്നു. അത് സോവിയറ്റ് മാതൃകയിലുള്ള ഒരു ആസൂത്രിത സമ്പദ്വ്യവസ്ഥ ആയാല്‍ പോലും സ്ഥിതിയില്‍ മാറ്റമില്ല.

ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂലധനത്തിന്റെ പ്രാഥമിക സമാഹരണ (പ്രിമിറ്റീവ് അക്യൂമിലേഷന്‍ ഓഫ് ക്യാപ്പിറ്റല്‍) ത്തിലേയ്ക്ക് പ്രഭാത് പട്നായിക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. കോര്‍പ്പറേറ്റ് വ്യവസായങ്ങള്‍ തങ്ങളുടെ കുത്തക അവകാശങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാരില്‍ നിന്ന് ഇളവുകള്‍ നേടുകയും സര്‍ക്കാരിനു മേല്‍ ഉപാധികള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയും ഭൂമി ഊഹക്കച്ചവടം നടത്തുകയും ചെയ്യുന്നു. പട്നായിക് ഇതിനെ ‘കയ്യേറ്റത്തില്‍ കൂടിയുള്ള സമാഹരണം’ (അക്യൂമിലേഷന്‍ ത്രൂ എന്‍ക്രോച്ച്മെന്റ്) എന്നു വിളിക്കുന്നു. പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ളണ്ടില്‍ വ്യവസായവത്കരണത്തിനുവേണ്ടി കൃഷിക്കാരെ ഭൂരഹിതരാക്കിയ പ്രക്രിയയെയാണ് മാര്‍ക്സ് മൂലധനത്തിന്റെ പ്രാഥമിക സമാഹരണം എന്ന് വിളിച്ചത്. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിലെ യൂറോപ്പൊഴികെയുള്ള ലോകത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള മൂധന സമാഹരണം എല്ലായ്പ്പോഴും നടന്നു കൊണ്ടിരുന്നതായി കാണാം. അവസാന കാലങ്ങളില്‍ യൂറോപ്പില്‍ ഇത് അത്ര പ്രകടമായിരുന്നില്ലെന്നുമാത്രം. ഇങ്ങനെ നോക്കുമ്പോള്‍ ഇത് യഥാര്‍ത്ഥത്തില്‍ ‘പ്രാഥമിക’ മല്ല മറിച്ച് വ്യവസായ മുതലാളിത്തത്തില്‍ നിരന്തരമായി നിലനില്ക്കുന്ന ഒരു അടിസ്ഥാന പ്രക്രിയയാണ്. പ്രഖ്യാപിതമായ ലോകമെമ്പാടുമുള്ള ജനങ്ങളെ പ്രകൃതിവിഭവങ്ങളില്‍ നിന്നകറ്റുന്ന പ്രക്രിയയാണിത്. കമ്പോള നിയമങ്ങളനുസരിച്ചു പോലുമല്ല ഈ പ്രക്രിയ നടക്കുന്നത്. മറിച്ച് നഗ്നമായ ബലപ്രയോഗത്തിലൂടെയും ക്രൂരമായ മൃഗിയതയിലൂടെയുമാണ്. ഇങ്ങനെയൊക്കെയേ വ്യവസായിക മുതലാളിത്തത്തിന് വികസിക്കാനാകൂ എന്നതാണ് സത്യം. മാര്‍സിസ്റ് വൃത്തങ്ങള്‍ ഈ സത്യം പലപ്പോഴും വിസ്മരിക്കുന്നു. കാരണം അവരുടെ അമിതമായ ഊന്നല്‍ ഒരു ഫാക്ടറിയിലെയോ ഒരു സമ്പദ്വ്യവസ്ഥയ്ക്കുള്ളിലെയോ മൂലധനവും അദ്ധ്വാനവും തമ്മിലുള്ള സംഘര്‍ഷത്തില്‍ മാത്രമാണ്.


സോവിയറ്റ് വ്യവസായ വത്കരണത്തെ ഒരു മാതൃകയായി അവതരിപ്പിക്കുന്ന പ്രഭാത് പട്നായിക് അത് എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന് ഒരു വിശദീകരണം തരേണ്ടതുണ്ട്. എന്തുകൊണ്ടാണ് സോവിയറ്റ് യൂണിയനും കമ്മ്യൂണിസ്റ് ബ്ളോക്കും തകര്‍ന്നു പോയത്. എന്തായിരുന്നു അവയ്ക്കുള്ളിലെ വൈരുദ്ധ്യങ്ങള്‍ ? മുതലാലിത്ത യൂറോപ്പിലുണ്ടായതു പോലുള്ള ഒരു വ്യവസായ വത്കരണം കൊണ്ടുവരുന്നതിനായി സോവിയറ്റ് യൂണിയന്‍ ധാരാളം ആന്തരിക കോളനികളെ സൃഷ്ടിച്ചു എന്നതല്ലേ സത്യം? കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും ഏഷ്യയിലെയും തങ്ങളുടെ പ്രദേശങ്ങക്കിടയില്‍ സോവിയറ്റ് യൂണിയന്‍ ഒരു അര്‍ദ്ധകൊളോണില്‍ ബന്ധം വളര്‍ത്തുകയും പ്രാദേശിക അസന്തുലിതാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയും കൃഷിക്കാരെ അന്യവത്കരിക്കുകയും കൃഷിയെ ചൂഷണം ചെയ്യുകയും ആയിരുന്നില്ലേ ? ഇവിടെയും പ്രശ്നം വന്‍കിട വ്യവസായവല്‍ക്കരണമായിരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഇത്തരത്തിലുള്ള വന്‍കിട വ്യവസായവത്കരണം ജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും യഥാര്‍ത്ഥസോഷ്യലിസത്തിനും വിരുദ്ധമായതാണ് എന്നു കാണാം. അത്തരം വ്യവസായ വല്‍ക്കരണത്തിന് ഒരു ബദല്‍ സൃഷ്ടിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്.


ലിബറല്‍ ക്യാപ്പിറ്റലിസ്റുകളുടെ ഇടയിലുള്ളതുപോലെ, ആധുനിക വ്യവസായ വത്കരണത്തിന്റെ പ്രാമാണ്യവും അത് ഒഴിച്ചു കൂടാനാവാത്തതാണെന്നുള്ള വിശ്വാസവും മാര്‍ക്സിസ്റുകളുടെ ഇടയിലും രൂഡമൂലമായിട്ടുളളതായി തോന്നുന്നു. ഈ വിശ്വാസം മൂലം അവര്‍ക്ക് അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല. ആ വ്യവസ്ഥയുടെ നശീകരണഭാവവും പരാജയങ്ങളും നാള്‍ക്കുനാള്‍ പ്രകടമാകുന്നുണ്ടെങ്കിലും ഒരു ബദലിനെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്കാവുന്നില്ല. ഈ വിശ്വാസമായിരിക്കണം സോഷ്യലിസ്റ് പാതയില്‍ നിന്ന് പൂര്‍ണ്ണമായ മുതലാളിത്ത ആഗോളവത്കരണ പാതയിലേക്ക് നീങ്ങാന്‍ കമ്യൂണിസ്റ് ചൈനയിലെ നേതാക്കളെ പ്രേരിപ്പിച്ചത്. ആധുനിക ജീവിത രീതികളോടുള്ള ഇഴുകി ചേരലാണ് ഈ വിശ്വാസത്തിനാധാരം. നിത്യജീവിതത്തിന്റെ ഭാഗമായ ഉപഭോഗവസ്തുക്കള്‍ നല്‍കുന്ന വന്‍കിട വ്യവസായങ്ങള്‍ ഒഴിവാക്കാനാവില്ല എന്ന് പ്രഭാത് പട്നായിക് പറയുമ്പോള്‍ ഈ വിശ്വാസമാണ് വെളിവാക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ നിന്നു നോക്കുമ്പോഴാണ് സിംഗൂരില്‍ കാര്‍ നിര്‍മ്മിക്കേണ്ടത് പൊതുമേഖലയിലായാലും ടാറ്റ വഴിയായാലും അത്യാവശ്യമെന്ന് വരുന്നത്. ഇങ്ങനെയുള്ള ആധുനിക ആഡംബര ജീവിത ആവശ്യങ്ങളാണ് പ്രകൃതി വിഭവങ്ങളെ നശിപ്പിക്കുകയും അവയില്‍ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരെ അതില്‍ നിന്നകറ്റുകയും ചെയ്യുന്നത്. ഇതാണ് ആഗോളതാപനം പോലുള്ള മുമ്പൊന്നും ഉണ്ടാകാത്ത ആഗോള പരിസ്ഥിതി പ്രശ്നങ്ങളുമുണ്ടാക്കുന്നത്. ഇവയെല്ലാം പരക്കെ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സത്യങ്ങളാണെങ്കിലും മാര്‍ക്സിസ്റ് സൈദ്ധാന്തികരുടെ ചിന്തയിലും വിശകലനത്തിലും അവ ഇതുവരെ കടന്നു ചെന്നിട്ടില്ല.
ആധുനിക ജീവിതരീതികളോടുള്ള ആസക്തിയും ആധുനിക വ്യവസായ വത്കരണം അനിവാര്യവും അതിനുള്ളപാത ഇതുമാണെങ്കില്‍ സ്വാഭാവികമായും ടാറ്റയും സലിം ഗ്രൂപ്പുമെല്ലാമാണ് നമ്മുടെ സുഹൃത്തുക്കളും സഖ്യ കക്ഷികളും. കൂടുതല്‍ കൂടുതല്‍ സിംഗൂരുകളും നന്ദിഗ്രാമുകളുമൊക്കെയുണ്ടാകും. ചൈനയേപ്പോലെ തന്നെ ബംഗാളും പേരില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി ഭരണവും യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ കൂത്തരങ്ങായി തുടരുകയും ചെയ്യും. ഇടതുപക്ഷത്തിന് ഈ ഗതി ഒഴിവാക്കണമെങ്കില്‍ ഇപ്പോഴത്തെ ഈ ആശയക്കുഴപ്പത്തില്‍ നിന്ന് അവര്‍ പുറത്തുവരണം. അവരുടെ ആശയങ്ങളും നയങ്ങളും പുതിയ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പുനര്‍വിചിന്തനം ചെയ്യുകയും പുനര്‍ രൂപീകരിക്കുകയും വേണം. നാളത്തേയ്ക്കു മാറ്റി വച്ചാല്‍ ഏറെ വൈകിയേക്കാം.

(മൊഴിമാറ്റം : ജോര്‍ജ്ജ് കുട്ടി സി ഇഞ്ചിപറമ്പില്‍)


സമാജവാദി ജനപരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ ആക്റ്റിംഗ് പ്രസിഡന്റുമായ സുനില്‍ (സുനില്‍ ഗുപ്ത) മദ്ധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയില്‍ കേസ്ല കേന്ദ്രമാക്കി ആദിവാസി കിസാന്‍ സംഘടനയുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കി. തവ അണക്കെട്ടില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികള്‍ക്ക് റിസര്‍വോയറില്‍ മത്സ്യബന്ധനം നടത്തുന്നതിനുള്ള അവകാശ പോരാട്ടങ്ങള്‍ അദ്ദേഹം നയിച്ചു. തല്‍ഫലമായി 35 സഹകരണസംഘങ്ങളും അവയുടെ ഫെഡറേഷനും ഉള്‍ക്കൊള്ളുന്ന തവ മത്സ്യ സംഘം രൂപംകൊണ്ടു. നിര്‍മ്മാണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അത് ഒരു മാതൃകയായിരിക്കുന്നു. ഇന്ന് ഇന്ത്യയിലെ ബദല്‍ രാഷ്ട്രീയധാരയുടെ മുന്‍നിരയിലുള്ള ഒരു നേതാവാണ് അദ്ദേഹം. ജെ.എന്‍.യുവില്‍.വിദ്യാര്‍ത്ഥി നേതാവിരിക്കെ ഗവേഷണം ഉപേക്ഷിച്ച് കര്‍ഷകരെയും ആദിവാസികളെയും സംഘടിപ്പിക്കുവാന്‍ ഇറങ്ങി തിരിച്ച അദ്ദേഹം ധനതത്നശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം കരസ്ഥമാക്കിയത് സര്‍വ്വകലാശാല തലത്തില്‍ സ്വര്‍ണ്ണമെഡലോടെയാണ്. 2004 മാര്‍ച്ച് 14-ന് 14 പേരെ നന്ദിഗ്രാമില്‍ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഗ്രാമങ്ങള്‍ തിരിച്ചു പിടിക്കുന്നു എന്ന പേരില്‍ സി.പി.എം. 2007 നവംബര്‍ മാസത്തില്‍ അനേകരെ വധിക്കുകയും നൂറ് കണക്കിന് ആളുകളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത സംഭവത്തിന് മുന്‍പ് തയ്യാറാക്കിയതാണ് ഈ ലേഖനം.

പാര്‍‍ട്ടി തീര്‍ന്നു



അശോകമിത്ര
കഴിഞ്ഞ രണ്ടാഴ്ചയായി നന്ദിഗ്രാമില്‍ നടന്നുവരുന്ന സംഭവങ്ങളെക്കുറിച്ച് മൌനംപാലിച്ചാല്‍ മരണംവരെ എനിയ്ക്കു് മനസ്സമാധാനം ഉണ്ടാകില്ല. എന്നാല്‍ അതു പറയുമ്പോള്‍ എന്റെ മനസ്സ് വല്ലാതെ പിടയ്ക്കുകയും ചെയ്യുന്നു. ഞാന്‍ സംസാരിക്കുന്നതു് ഒരു കാലത്തെ എന്റെ ഉറ്റസഖാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എതിരെയാണു്. അവരിന്നു് നയിച്ചു്കൊണ്ടിരിയ്ക്കുന്ന പാര്‍ട്ടി അറുപതുകൊല്ലം എന്റെ സ്വപ്നങ്ങളുടെയും പ്രവര്‍‍ത്തനങ്ങളുടെയും കേന്ദ്രമായിരുന്നു.


ഗവണ്‍മെന്റില്‍നിന്നും തുടങ്ങാം. ഗോപാലകൃഷ്ണ ഗാന്ധിയെ പോലെ മാന്യനും പണ്ഡിതനും സല്‍സ്വഭാവിയുമായ ഒരു ഗവര്‍ണറെ കിട്ടിയതു് പശ്ചിമബംഗാളിന്റെ ഭാഗ്യമാണെന്നുമാത്രമല്ല: അദ്ദേഹം ആ പദവി ഏറ്റെടുത്തതു് കമ്യൂ. (മാര്‍ക്സിസ്റ്റ്) പാര്‍‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ചായിരുന്നു. അനന്തപ്രസാദ് ശര്‍മ്മയെയും ടി.വി. രാജേശ്വറിനെയും പോലുള്ളവര്‍ അക്കാര്യം സ്ഥിരീകരിക്കുന്നു. ഇന്നിപ്പോള്‍ കമ്യൂ. (മാര്‍ക്സിസ്റ്റ്) പാര്‍‍ട്ടി സര്‍ക്കാരിന്റെ ഏറ്റവും വിലിയ ശത്രുവായി പ്രഖ്യാപിക്കാന്‍ മാത്രം എന്തുതെറ്റാണു് ഗവര്‍ണര്‍ ചെയ്തതു്? ഖെജൂരിയില്‍ അഭയംപ്രാപിച്ച ആളുകള്‍ നന്ദിഗ്രാമിലേയ്ക്കു് തിരിച്ചുവരാന്‍ സ്വീകരിച്ച നടപടികള്‍ അന്യായവും അംഗീകരിയ്ക്കാന്‍ ആവാത്തതുമാണെന്നു് അദ്ദേഹം പറഞ്ഞതായാണു് ആരോപണം. ഇതു് വെറും പച്ചക്കള്ളമാണു്. ഗവര്‍ണര്‍ ഗോപാലകൃഷ്ണഗാന്ധി അങ്ങനെയൊന്നുമല്ല പറഞ്ഞതു്. അവരെ തിരിച്ചുകൊണ്ടുവന്ന രീതിയെ അദ്ദേഹം കടുത്ത ഭാഷയില്‍ത്തന്നെ വിമര്‍ശിച്ചു. തിരിച്ചുവരവിനു്പിന്നിലെ കള്ളക്കളികളും തന്ത്രങ്ങളും ഇപ്പോള്‍ ലോകത്തിനു മുഴുവന്‍ അറിയാം.


കഴിഞ്ഞ പതിനൊന്നുമാസം പാവപ്പെട്ട ഈ ജനങ്ങളെ അവരുടെ സ്വന്തം ഭവനങ്ങളില്‍ പാര്‍പ്പിക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ ഉണ്ടായിരുന്നു. ഏകപക്ഷീയമായ ഭീഷണിയും പോലീസ് നടപടികളും വെടിവെയ്പും വലിയ ദുരന്തത്തിലേക്കാണു് കാര്യങ്ങള്‍ നയിച്ചതു്. പിന്നെയും പ്രശ്നപരിഹാരത്തിനു് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു. വടിവെയ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കി പ്രശ്നം ലഘൂകരിക്കാന്‍ സര്‍ക്കാരിനു് ശ്രമിയ്ക്കാമായിരുന്നു. കുറ്റങ്ങള്‍ക്കു് ഉത്തരവാദികളായ ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാമെന്നു് ജനങ്ങളോടു് തുറന്നുപറയാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആ വഴിയൊന്നും തിരിഞ്ഞില്ല. മമതാ ബാനര്‍ജിയെ ചര്‍ച്ചയ്ക്കു് ക്ഷണിക്കാനും പ്രശ്നപരിഹാരത്തിനു മാര്‍ഗ്ഗം തേടാനുമായി രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവു് തന്നെ രംഗത്തു്വരേണ്ടിവന്നു. ഈ നീക്കങ്ങളെപ്പറ്റി സര്‍ക്കാരിനു് അറിയാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അക്കാര്യത്തിലും ഒരു നടപടിയും സ്വീകരിച്ചില്ല. ഫോര്‍വേഡ് ബ്ളോക്കിന്റെ പ്രമുഖ നേതാവു് അശോക ഘോഷ് സര്‍വ്വകക്ഷിയോഗത്തിനു് തയ്യാറെടുപ്പുകള്‍ നടത്തി. എന്നാല്‍ ഭരണകക്ഷികളുടെ നിര്‍ബന്ധബുദ്ധികാരണം അതു് പരാജയപ്പെട്ടു. അതേസമയം നന്ദിഗ്രാമിലെ സ്ഥിതിഗതികള്‍ മുതലെടുക്കുന്നതിനു് പ്രതിപക്ഷ കക്ഷികള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. അതു് സ്വാഭാവികമാണു്. വ്യത്യസ്ത നിറങ്ങളിലും വര്‍ഗ്ഗതാല്‍പ്പര്യങ്ങളിലും പെട്ട സംഘടനകള്‍ അവിടെ കനല്‍ കെടാതെ നിര്‍ത്തുകയായിരുന്നു. അതേച്ചൊല്ലി ഇപ്പോള്‍ ഭരണകക്ഷികള്‍ നടത്തുന്ന നിലവിളിയില്‍ യാതൊരു കഴമ്പുമില്ല. പതിനൊന്നു്മാസം ഭവനരഹിതരായി ജനങ്ങള്‍ പുറത്തുകഴിയാന്‍ ഇടയാക്കിയ സാഹചര്യത്തിന്റെ ഉത്തരവാദി ബംഗാളിലെ സര്‍ക്കാരല്ലാതെ മറ്റാരുമല്ല.

കഴിഞ്ഞ കാലസംവഭങ്ങള്‍ ഒന്നു് ഓര്‍ത്തെടുക്കുന്നതു് നന്നായിരിയ്ക്കും. നന്ദിഗ്രാമിലല്ല ആദ്യമായി ചോരയൊഴുകിയതു്. അതിനു്മുമ്പു് സിംഗൂരിലതു് സംഭവിച്ചു് കഴിഞ്ഞിരുന്നു. ഇടതു്സര്‍ക്കാരിനു് പൊതുമേഖലാ വ്യവസായങ്ങളോടു് താല്‍പര്യമില്ല. അവര്‍ക്കു് വേണ്ടതു് സ്വകാര്യമേഖലയിലെ പുത്തന്‍ വ്യവസായങ്ങളാണു്. അതു്കൊണ്ടു് രാജ്യത്തും പുറത്തുമുള്ള വന്‍കിട വ്യവസായങ്ങള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുത്തു്കൊടുക്കാമെന്നു് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുപ്പു് പ്രകടനപത്രികയില്‍ അങ്ങനെ പറഞ്ഞിട്ടുള്ളതാണ്. 235 സീറ്റ് കിട്ടുകയും ചെയ്തു. അതു്കൊണ്ടു് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഏതെങ്കിലും തയ്യാറെടുപ്പോ ആലോചനയോ ആവശ്യമുള്ളതായി സര്‍ക്കാര്‍ കരുതിയില്ല. അവര്‍ നേരെ പോയി കര്‍ഷകരോടു് പറഞ്ഞു. ഈ ഭൂമി വിട്ടുപോയ്ക്കൊള്ളുക, ഇതിന്റെ പുതിയ ഉടമകള്‍ ഇവിടെ വ്യവസായങ്ങള്‍ സ്ഥാപിയ്ക്കുവാന്‍ പോകുകയാണു് ! സിംഗൂരിലെ പ്രതിഷേധവും അക്രമങ്ങളും സര്‍ക്കാരിനെ എന്തെങ്കിലുമൊന്നു് പഠിപ്പിച്ചിരുന്നെങ്കില്‍ നന്ദിഗ്രാമിലെ കിടിയൊഴിപ്പിയ്ക്കലിനു് കുറേക്കൂടി കരുതലോടെ നീങ്ങുമായിരുന്നു. എന്നാല്‍ അങ്ങനെ യാതൊന്നും സംഭവിച്ചില്ല. തീര്‍ത്തും അഹന്തയും മുഷ്ക്കും നിറഞ്ഞ സമീപനമായിരുന്നു സര്‍ക്കാരിന്റേതു്.


പ്രമുഖ നേതാക്കള്‍പോലും അഹങ്കാരത്തോടെ പറഞ്ഞതു് നന്ദിഗ്രാമില്‍ തങ്ങളെ എതിര്‍ക്കാന്‍ ആരുമില്ലെന്നാണു്. എതിരാളികള്‍ക്കു് വളരാന്‍ അവസരം നല്‍കിയതു് സര്‍ക്കാര്‍ തന്നെയാണു്. പാര്‍ട്ടിയുടെ അണികള്‍ അവിടെ വിപ്ളവം പ്രഖ്യാപിച്ചു, എതിര്‍ത്തവരെ അടിച്ചൊതുക്കി. അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനുമുണ്ടു്. പതിനൊന്നു് മാസം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനങ്ങാതിരുന്നു. രാഷ്ട്രീയമോ ഭരണപരമോ ആയ ഒരു നീക്കവും നടത്തിയില്ല. പെട്ടെന്നു് പുതിയൊരു ഗൂഢാലോചനയുമായി രംഗത്തിറങ്ങി.


ബംഗാള്‍ ആഭ്യന്തര സെക്രട്ടറി പരസ്യമായി പറഞ്ഞതുപോലെ പോലീസിനോടു് കയ്യുംകെട്ടി ഇരിയ്ക്കാനാണ് ആവശ്യപ്പെട്ടതു്. സംസ്ഥാനത്തിന്റെ പലഭാഗത്തു്നിന്നും കൂലിപ്പടയാളികള്‍ വന്നു. ഭരണകക്ഷി പ്രവര്‍ത്തകര്‍ നന്ദിഗ്രാം വളഞ്ഞു. പറവകളും പൂമ്പാറ്റകളും പത്രക്കാരും ഗ്രാമത്തിലേയ്ക്കു് കടക്കരുതെന്നു് അവര്‍ ആജ്ഞാപിച്ചു. അങ്ങനെയാണു് ഭരണകക്ഷിയുടെ പട്ടാളമിറങ്ങി നന്ദിഗ്രാമില്‍ എതിരാളികളെ തുരത്തിയതു്. നേരത്തെ ഓടിപ്പോയവര്‍ ഗ്രാമത്തില്‍ തിരിച്ചു്വന്നു. അപ്പോഴും അക്രമവും തുരത്തിഓടിയ്ക്കലും ആവര്‍ത്തിച്ചു. വീടുകള്‍ തീയിട്ടു. ഗ്രാമത്തില്‍ കുടുങ്ങിപ്പോയവരെ പരസ്യമായി തല്ലിക്കൊന്നു. നന്ദിഗ്രാമിലെ ആകാശം ഇപ്പോള്‍ നിലവിളിക്കുകയാണ്.


സിംഗൂരിലും നന്ദിഗ്രാമിലും ഒതുങ്ങി നില്‍ക്കുന്നതല്ല ഗുരുതരമായ ഈ പ്രശ്നം. കൂടുതല്‍ ആഴമുള്ളതും ഗൌരവമേറിയതുമാണു് ഇതു്. തെറ്റുകള്‍ ആവര്‍ത്തിക്കുന്നതു് നമുക്ക് ഒരു സ്വഭാവമായിരിയ്ക്കുന്നു. ഓര്‍ത്തുനോക്കുക: ഇടതു് മുന്നണി വന്‍വിജയവും നേടി അധികാരത്തില്‍ തിരിച്ചുവന്നിട്ടു് വെറും ഒന്നര കൊല്ലം ആയതേ ഉള്ളു. എന്തെല്ലാം മണ്ടത്തരങ്ങളും അഹങ്കാരങ്ങളും ഈ ചുരുങ്ങിയ കാലം കൊണ്ടു് നമ്മുടെ സര്‍ക്കാര്‍ കാട്ടി. എന്തു്വന്നാലും ഇവിടെ ഞങ്ങളുടെ ആധിപത്യമാണു്. ക്രിക്കറ്റ് ബോര്‍ഡിന്റെ തലവന്‍ ആരെന്നു് ഞങ്ങള്‍ നിശ്ചയിക്കും. ഞങ്ങളുടെ ആള്‍ തോറ്റാല്‍ തിന്മ ജയിച്ചു. ജയിച്ചവനെ ഞങ്ങള്‍ തുരത്തും. എന്നാണു് പാര്‍ട്ടിക്കാരുടെയും നേതാക്കളുടെയും പ്രഖ്യാപനം. എല്ലാം അറിയുന്ന ഒരു സര്‍ക്കാരാണോ നമ്മുടേത്? ക്രിക്കറ്റും കവിതയും നാടകവും സിനിമയും ഭൂമി ഏറ്റെടുക്കലിന്റെ മാന്ത്രികവിദ്യയും അടക്കം നമുക്കറിയാത്തതായി ഒന്നുമില്ല. ആണവകരാറിന്റെ ആപത്തിനെക്കുറിച്ചു് ആരും ഞങ്ങളെ പഠിപ്പിയ്ക്കേണ്ട. ഞങ്ങള്‍ 235 സീറ്റ് നേടിയ കൂട്ടരാണു്. ഇതാണു് നമ്മുടെ മനോഭാവം.


1987-ല്‍ ജ്യോതി ബസു ഇതിലും കൂടുതല്‍ സീറ്റു് നേടിയിരുന്നു. എന്നാല്‍ അദ്ദേഹം ഇങ്ങനെയൊന്നും ഒരിക്കലും സംസാരിച്ചിട്ടില്ല. അഹങ്കാരം മാത്രമല്ല കഴിവുകേടും നമ്മുടെ മുഖമുദ്രയായി. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുമെന്നു് വിളിച്ചുപറഞ്ഞിട്ടു് പതിറ്റാണ്ടുകളായി. എന്നിട്ടും ബംഗാള്‍ മറ്റു് സംസ്ഥാനങ്ങള്‍ക്കും വളരെ പിന്നിലാണു്. തൊഴില്‍ ഉല്‍പ്പാദന പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പണം സുലഭമായി ലഭിയ്ക്കുന്നു. അതു് വാങ്ങി ഉപയോഗിയ്ക്കാന്‍ വഴികളില്ല. ദരിദ്രരും തൊഴിലില്ലാത്തവരും ആയി ജനങ്ങള്‍ ജീവിച്ചു് പോകുന്നു. കേന്ദ്രസര്‍ക്കാര്‍ അരിയും ഗോതമ്പും നല്‍കുന്നു. റേഷന്‍കടകള്‍ വഴി പാവപ്പെട്ടവര്‍ക്കു് അതു് എത്തിച്ചു് കൊടുക്കാന്‍ സര്‍ക്കാരിന്റേതായ ശ്രമങ്ങളില്ല.


എസ്.ഡി.ബര്‍മ്മന്റെ ഗാനത്തില്‍ പറഞ്ഞതുപോലെയാണ് സി.പി.എമ്മിന്റെ സ്ഥിതി. ‘അതെന്തായിരുന്നുവോ അതല്ല ഇന്ന്’ പാര്‍ട്ടി. പാര്‍ട്ടിയിലെ തൊണ്ണൂറുശതമാനവും 1977 -നു് ശേഷം വന്നവരായിരുന്നു. എഴുപതു് ശതമാനം 1990 -നു് ശേഷം പാര്‍ട്ടിയില്‍ എത്തിയവരും. ഈ പാര്‍ട്ടിയുടെ ചരിത്രം, ത്യാഗം എന്നിവ പുതിയ തലമുറയ്ക്കു് അറിയില്ല. വിപ്ളവത്തോടും സോഷ്യലിസത്തോടുമുള്ള ആഭിമുഖ്യം അവര്‍ക്കു് പഴങ്കഥയാണു്. ഇന്നു് വികസനമാണു് മുദ്രാവാക്യം. പലര്‍ക്കും തങ്ങളുടെ സ്വന്തം വികസനമാണു് മുഖ്യലക്ഷ്യം. വല്ലതും നേടാനാണു് അവര്‍ പാര്‍ട്ടിയില്‍ വന്നതു്. അല്ലാതെ നല്‍കാനല്ല. മേലാളന്മാരെ സന്തോഷിപ്പിയ്ക്കലാണു് കാര്യം കാണാന്‍ നല്ലവഴി. സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണു് ഇന്നു് പാര്‍ട്ടിയില്‍.


ജ്യോതി ബസുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് ഖേദമുണ്ട്. 1977 ല്‍ ജൂണ്‍ 21-ന് ഇടതു് സര്‍ക്കാര്‍ അധികാരം ഏറ്റപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ സത്യപ്രതിജ്ഞ ചെയ്ത നാലു് പേരില്‍ ഒരാള് ആണു ഞാന്‍. ഞാന്‍ മാത്രമാണു് ഇന്നു് അദ്ദേഹത്തോടൊപ്പം ജീവിച്ചിരിയ്ക്കുന്നതു്. ബന്ധനസ്ഥനായ ഷാജഹാനെപ്പോലെയുള്ള അദ്ദേഹത്തിന്റെ ഇന്നത്തെ നിസ്സഹായാവസ്ഥ എന്നെ അഗാധമായി ദുഃഖിപ്പിയ്ക്കുന്നു. എന്നാല്‍‍ എന്റെ യഥാര്‍ത്ഥ ഉത്‍കണ്ഠ മറ്റൊരുകാര്യത്തിലാണു് . മമതാ ബാനര്‍ജിയാണു് ഭരണകക്ഷിയുടെ ഏറ്റവും സുരക്ഷിതമായ ഇന്‍ഷുറന്‍സ്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജനങ്ങള്‍ക്കു് ഇടതുമുന്നണിയോടു് അതൃപ്തിയുണ്ടാവാമെങ്കിലും മമതാ ബാനര്‍ജി അധികാരത്തിലേറുന്നതിനേപ്പറ്റി ചിന്തിയ്ക്കുമ്പോള്‍ ആ സാദ്ധ്യതയുടെ നടുക്കം അവരെ ഇടതുമുന്നണിയ്ക്കു് വോട്ടു് ചെയ്യാന്‍‍ നിര്‍ബന്ധിതരാക്കുന്നു. ഇടതുമുന്നണി സര്‍ക്കാരിന്റെ നേതാക്കളുടെ അഹന്തയും കഴിവുകേടും അവരെ മടുപ്പിയ്ക്കുന്ന സ്ഥിതിയിലെത്തുകയാണെങ്കില്‍ രണ്ടും തമ്മില്‍‍ ഒരു വ്യത്യാസവുമില്ലെന്നു് അവര്‍ ചിന്തിച്ചു് തുടങ്ങും. അതു് യഥാര്‍ത്ഥ ദുരന്തമായിരിയ്ക്കും.

മമതാ ബാനര്‍ജിയുടെ പെരുമാറ്റവും രക്ഷാകര്‍‍തൃത്വവും പരിപാടിയും പ്രവര്‍ത്തനശൈലിയും പ്രസംഗശൈലിയും ശ്രദ്ധിച്ചാല്‍‍ ആ സ്ത്രീ ഫാഷിസത്തിന്റെ ആള്‍രൂപമാണു്. എന്റെ പാര്‍ട്ടിതന്നെയാണെന്നു കരുതാന്‍ മോഹിയ്ക്കുന്ന ഈ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തോടുള്ള ഉത്കടമായ അഭ്യര്‍ത്ഥന ഇതാണ് : ദയവായി വീണ്ടുവിചാരം നടത്തുക. മാവോയിസത്തിന്റെ ഭീകരരെക്കുറിച്ചാണു് നിങ്ങള്‍ക്കു് ഭയം. ഈ ഭയാശങ്ക പശ്ചിമ ബംഗാളിനെ ഫാസിസത്തിന്റെ കുണ്ടിലേയ്ക്കു് തള്ളിവിടാന്‍ നിങ്ങളെ പ്രേരിപ്പിയ്ക്കുകയാണോ?
(2007 നവംബര്‍ 14-ആംതീയതിയിലെ ആനന്ദബാസാര്‍ പത്രികയിലാണു് മൂലരൂപം പ്രസിദ്ധീകരിച്ചതു്.)

ഇംഗ്ലീഷ് രൂപം ഇവിടെ
------------------------
1977 മുതല്‍ 1982 വരെയും 1983 മുതല്‍ 1986 വരെയും പശ്ചിമ ബംഗാള്‍ ധനകാര്യമന്ത്രിയായിരുന്നു ശ്രീ. അശോക മിത്ര. 1993-ല്‍ രാജ്യസഭാംഗമായി.1991-92-ല്‍ പ ബംഗാള്‍ വിദ്യാഭ്യാസ കമ്മീഷന്റെയും 1997-98-ല്‍ കേരള വിദ്യാഭ്യാസ കമ്മീഷന്റെയും ചെയര്‍മാനായിരുന്നു അദ്ദേഹം.

ഇന്ദിരാഭരണകാലത്തു് 1970-1972-ല്‍ ഇന്ത്യാഗവണ്മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. 2007-ല്‍ പ്രസിദ്ധീകരിച്ച A Prattler's Tale: Bengal, Marxism and Governanceഎന്ന അദ്ദേഹത്തിന്റെ കൃതിയില്‍ മന്മോഹന്‍ സിംഹ് അമേരിയ്ക്കന്‍ നോമിനിയാണെന്നു് ആരോപിച്ചതു് വിവാദമായിരുന്നു. ഇപ്പോള്‍ 79 വയസ്സുണ്ടു്.

2007/11/09

Malayalam Font Settings

This Web Log is in Malayalam language. You may need the Malayalam Unicode font to read it clearly. Please click here and Download the latest unicode font AnjalaiOldlipi and save in Windows Font folder.
Restart the Computer.
In Internet Explorer go to Tools>Internet Options> Fonts> Select Malayalam from the pull down menu and select AnjaliOldLipi as the font.



മലയാളം ലിപിവിന്യാസം
ലോക അക്ഷരവ്യവസ്ഥ (യൂണിക്കോഡ് ) അനുസരിച്ചു് മലയാള ലിപിവ്യന്യാസം നടത്തുവാന്‍‍ സഹായിയ്കുന്ന ‍ പെറുക്കിയെഴുത്തു് താള്‍
ഇതാ ഇവിടെ
റോമാലിപിയില്‍ വര്‍ണവ്യന്യാസം നടത്തി മലയാള ലോകഅക്ഷരവ്യവസ്ഥയിലാക്കാന്‍ സഹായിയ്ക്കുന്ന ഓണ്‍ ലൈന്‍ വരമൊഴി ഇവിടെ

ഗണനിയില്‍ അവരോധിയ്ക്കുവാനുള്ള വരമൊഴി ഇതാ



റോമാലിപിയില്‍ ടൈപ്പ് ചെയ്ത് മലയാളലിപിയിലാക്കുവാന്‍ മറ്റൊരുവഴി.  ഇവിടെ ക്ലിക്ക് ചെയ്ത് ഗൂഗിള്‍‍ ട്രാന്‍‍സ്‍ലിറ്ററേറ്റിലെത്തുക.
ടൈപ്പ് ചെയ്തു് വാക്കാക്കുമ്പോള്‍ മലയാളത്തിലാകുന്ന അവ പകര്‍ത്തി കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നാമാഗ്രഹിക്കുന്നിടത്തു പതിപ്പിക്കാം.

2007/11/08

മേധയ്ക്കു് നേരെ കമ്യൂ. (മാര്‍ക്സിസ്റ്റ്) ആക്രമണം


കൊല്‍ക്കാത്ത : നന്ദിഗ്രാമിലേയ്ക്കു് പോകുകയായിരുന്ന ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യനേതാവും പ്രസിദ്ധ സാമൂഹിക പ്രവര്‍ത്തകയുമായ മേധാ പാട്ക്കരുടെ വാഹനവ്യൂഹത്തിനു് നേരെ ബംഗാളില്‍ ‍‍കിഴക്കന്‍‍ മിഡ്നാപ്പുര്‍‍ ജില്ലയിലെ കപസേബേറിയയില്‍‍ വച്ചു് ആക്രമണമുണ്ടായി.

ആക്രമണത്തിനു് പിന്നില്‍‍‍ കമ്യൂ. (മാര്‍‍‍ക്സിസ്റ്റ്) പാര്‍‍‍‍ട്ടി പ്രവര്‍ത്തകരാണെന്നു് വിശ്വസിയ്ക്കപ്പെടുന്നു. പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മേധ. കമ്യൂ. (മാര്‍ക്സിസ്റ്റ്) പാര്‍‍ട്ടി ഗുണ്ടകള്‍ തനിയ്ക്കു് നേരെ നടത്തിയ ആക്രമണത്തെ മേധാ പാട്ക്കര്‍ ശക്തിയായി വിമര്‍‍‍ശിച്ചു.
അവര്‍ എന്റെ മുഖത്തടിക്കുകയും മുടിയില്‍ കുത്തിപ്പിടിച്ചു് കാറില്‍ നിന്നു
വലിച്ചു്പുറത്തിറക്കാന്‍ ശ്രമിക്കുകയും ചെയ്തു
സംഭവ സ്ഥലത്തു നിന്നു് മേധ ഫോണില്‍ പി റ്റി ഐ വാര്‍ത്താ ഏജന്‍സി ലേഖകനെ അറിയിച്ചു. ചെങ്കൊടിയുമേന്തി മുദ്രാവാക്യം വിളിച്ചു്കൊണ്ടു് വന്ന സംഘമാണു് തന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും കാര്‍ തടഞ്ഞതെന്നു് മേധാ പട്കര്‍ പറഞ്ഞു.
രാജ്യത്തു് മറ്റെല്ലായിടത്തും കമ്യൂ. (മാര്‍‍ക്സിസ്റ്റ്) പാര്‍‍ട്ടി അനുഭാവികളോടൊപ്പം താന്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍ ബംഗാളിലെ കമ്യൂ. (മാര്‍‍ക്സിസ്റ്റ്) പാര്‍‍ട്ടി ഇത്തരം നിലപാടെടുക്കുന്നതു് അത്ഭുതകരമാണെന്നു് അവര്‍ ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ പ്രതിഷേധിച്ചു് മേധയും സംഘവും റോഡില്‍ കുത്തിയിരുന്നു. ആക്രമണം നടത്തിയവരെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്നു് മേധ ആവശ്യപ്പെട്ടു. മേധയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന വാഹനങ്ങളില്‍ ഒരെണ്ണത്തിനു് കേടു്പറ്റിയിട്ടുണ്ടെന്നു് ഐ ജി രാജ് കനോജിയ കൊല്‍ക്കാത്തയില്‍ സമ്മതിച്ചു.തന്നോടൊപ്പം നാലു് ജീപ്പിലും പൈലറ്റ് കാറിലുമുണ്ടായിരുന്ന പൊലീസുകാര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നുവെന്നു് മേധ ആരോപിച്ചു.

സാമൂഹിക പ്രവര്‍ത്തക അനുരാധ തല്‍വാര്‍, ബുദ്ധിജീവിയായ തരുണ്‍ സന്യാല്‍ എന്നിവര്‍ മേധയ്ക്കൊപ്പം ഉണ്ടായിരുന്നു. നന്ദിഗ്രാമില്‍ കലാപത്തിനു് തുല്യമായ സ്ഥിതിയാണെന്നു് ആരോപിച്ച മേധ, ഈ മേഖലയിലെ നഷ്ടപ്പെട്ട സ്വാധീനം പിടിച്ചെടുക്കാന്‍ കമ്യൂ. (മാര്‍‍ക്സിസ്റ്റ്) പാര്‍‍ട്ടി ശ്രമിക്കുകയാണെന്നു കുറ്റപ്പെടുത്തി. നന്ദിഗ്രാമില്‍ സമാധാനം കാംക്ഷിക്കുന്ന ജനങ്ങള്‍ സഹായത്തിനായി കേഴുകയാണു്. നന്ദ്രിഗ്രാമിലേയ്ക്കുള്ള വാതില്‍ എല്ലാം കൊട്ടിയടയ്ക്കാന്‍ ശ്രമിച്ചാല്‍ ഗുജറാത്തിന്റെ സ്ഥിതിയാണു് ഉണ്ടാവുകയെന്നും അവര്‍ പറഞ്ഞു.

നന്ദിഗ്രാമിനു് പതിനഞ്ചു് കിലോമീറ്റര്‍ അകലെയുള്ള കമ്യൂ. (മാര്‍‍ക്സിസ്റ്റ്) പാര്‍‍ട്ടി അധീന പ്രദേശമാണു് കപസബേരിയ. മേധയെ കാര്‍ വളഞ്ഞു് അവരെ ആക്രമിച്ച സംഘം മാധ്യമപ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല. പലര്‍ക്കും തല്ലു്കിട്ടി. ചിലരുടെ ക്യാമറകള്‍ നശിപ്പിക്കുകയും തട്ടിയെടുക്കുകയും ചെയ്തു.
സംഭവത്തില്‍‍ ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യനേതാവും സമാജവാദി ജനപരിഷത്തു് അഖിലേന്ത്യാ ഉപാദ്ധ്യക്ഷനുമായ അഡ്വ. ജോഷി ജേക്കബ് പ്രതിഷേധിച്ചു.

2007/11/07

ജുഗല്‍ദായുടെ നിര്യാണം ബദല്‍ രാഷ്ട്രീയത്തിനു് തീരാനഷ്ടം


കോട്ടയം: സമാജവാദി ജനപരിഷത്ത് പ്രസിഡന്റ് ജുഗല്‍ കിഷോര്‍ റായിവീരന്റെ അകാല നിര്യാണം ബദല്‍രാഷ്ട്രീയത്തിനും ജനകീയപ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിനും തീരാനഷ്ടമാണെന്നു് ജനപരിഷത്ത് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു.

ജനകീയസമരങ്ങളിലും അവയ്ക്കു് ദിശാബോധം നല്‍കുന്നതിലും ജുഗല്‍ കിഷോര്‍ റായിവീര്‍ (ജുഗല്‍ദാ) വഹിച്ച പങ്കു് അവിസ്മരണീയമാണു്. എന്നാല്‍ നിര്‍ണായകമായ വരും നാളുകളിലെ അദ്ദേഹത്തിന്റെ അഭാവം വലിയ വിടവായിരിക്കും. പ്രത്യേകിച്ചും, നന്ദിഗ്രാം സംഭവത്തിന്റെ പഞ്ചാത്തലത്തില്‍ ബംഗാളിലൊട്ടാകെ ബദല്‍ രാഷ്ട്രീയ ശക്തികള്‍ കരുത്തു് നേടിയെടുത്തുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സുപ്രധാനമായിരുന്നു.
ബഹുജന നേതാവായിരുന്ന അദ്ദേഹം ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗത്തിലൂടെ ഉത്തരബംഗാളിലെ പട്ടികജാതി- ആദിവാസി- കര്‍ഷക ജനതയ്ക്കും കാംതാപുഡി ഭാഷയ്ക്കും സംസ്കാരത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ ഭാവിയിലെ മുന്നേറ്റങ്ങള്‍ക്കു് ഊര്‍ജ്ജം പകരുമെന്നും ജോഷി ജേക്കബ് പറഞ്ഞു.

സോഷ്യലിസ്റ്റ് നേതാവു് ജുഗല്‍ദാ അന്തരിച്ചു

ജല്‍പായഗുഡി : സമാജവാദി ജനപരിഷത്ത് അഖിലേന്ത്യ അധ്യക്ഷന്‍ ജുഗല്‍ കിഷോര്‍ റായിവീര്‍ (ജുഗല്‍ദാ) (60) നവംബര്‍ ആറാം തീയതി ചൊവ്വാഴ്ച അതിരാവിലെ നാലുമണിയ്ക്കു് ഇവിടെ അന്തരിച്ചു. കഴിഞ്ഞ മൂന്നു് മാസമായി അദ്ദേഹം അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു .

ജനകീയ പ്രസ്ഥാനങ്ങളുടെയും നവ രാഷ്ട്രീയ ശക്തികളുടെയും മുന്നേറ്റത്തില്‍ കിഷന്‍‍ പടനായിക്, മേധാ പാട്കര്‍ എന്നിവര്‍ക്കൊപ്പം മുഖ്യപങ്കു് വഹിച്ച അദ്ദേഹം 1947 ജനുവരി ഒന്നാം തീയതിയാണു് ജനിച്ചതു്. ഉത്തര ബംഗാളില്‍ ജല്‍പായഗുഡി ജില്ലയിലെ ജടേശ്വരത്തെ ബംകന്തി ഗ്രാമമാണു് അദ്ദേഹത്തിന്റെ ജന്മദേശം.

സോഷ്യലിസ്റ്റ് യുവജനസഭയുടെ പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം അതിന്റെ‍‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിച്ചു. ജെ.പി പ്രസ്ഥാനത്തിലും അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിലും പങ്കാളിയായി. വ്യവസ്ഥാപിത പാര്‍ട്ടികളുടെ പരാജയവും അപ്രസക്തിയും ജനകീയ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ആവശ്യപ്പെട്ടു് 1980 കളുടെ ആദ്യം ഉത്തര ബംഗാളില്‍ രാജവംശി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രക്ഷോഭണത്തെ ഉത്തരബംഗ് തപോസിലി ജാതി ആദിവാസി സംഘടന (ഉത്ജാസ്) യുടെ രൂപീകരണത്തിലേയ്ക്കും അസന്തുലിത വികസന നയം മൂലം ഉത്തര ബംഗാള്‍ ചൂഷിത പിന്നാക്ക മേഖലയാക്കുന്നതിനുമെതിരെയുള്ള ബഹുജന പ്രസ്ഥാനമാക്കുന്നതിലും ജുഗല്‍ദാ നേതൃത്വം കൊടുത്തു.
കിഷന്‍ പടനായക്കിനൊപ്പം ചേര്‍ന്നു് ജനകീയ പ്രസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്ന ജനാന്ദോളന്‍ സമന്വയ സമിതിക്കും പിന്നീടു് മേധാ പാട്കറുടെ നേതൃത്വത്തില്‍ എന്‍.എം.പി.എമ്മിനു് രൂപംകൊടുക്കുന്നതിലും പങ്കു് വഹിച്ചു.
1995 ജനുവരി ഒന്നിനു് ജനകീയ മുന്നേറ്റങ്ങള്‍ ചേര്‍ന്നു്
സമാജവാദി ജനപരിഷത്ത് രൂപവല്കരിച്ചപ്പോള്‍ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടു് പാര്‍ട്ടി ഉപാധ്യക്ഷന്‍, സെക്രട്ടറി എന്നീ നിലകളിലും ഒടുവില്‍ 2007-ല്‍ വീണ്ടും പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

പ്രഫ.എം.ഡി.നഞ്ചുണ്ടസ്വാമി, കിഷന്‍ പടനായക്ക് എന്നിവരോടൊപ്പം ചേര്‍ന്നു് കര്‍ഷകപ്രസ്ഥാനങ്ങളെ ദേശീയതലത്തില്‍ ഒന്നിപ്പിക്കുന്നതിനും ഗാട്ട് ഉടമ്പടിയ്ക്കെതിരായി പ്രക്ഷോഭണം നടത്തുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി.


അനവധിയായ സമരങ്ങള്‍ക്കു് നേതൃത്വം കൊടുത്ത അദ്ദേഹം ജടേശ്വരത്തു് (ജടേശ്വര്‍) ബദല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ബദല്‍ വിദ്യാഭ്യാസത്തിനും വേണ്ടി സമതാ കേന്ദ്രം സ്ഥാപിച്ചു. അവിവാഹിതനായിരുന്ന അദ്ദേഹം പിന്നീടു് അവിടെയാണു് താമസിച്ചിരുന്നതു്.