2009/08/08

ചെറുത്തുനില്‍പ്പിനു് അവകാശമുണ്ടെന്നു് പലസ്തീന്‍ പ്രസിഡന്റ് അബ്ബാസ്

രാമല്ലാഃ : ഇസ്രായേലുമായി സമാധാനപരമായ സഹവര്‍ത്തിത്വമാണ് ഫലസ്തീന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍, അന്താരാഷ്ട്ര നിയമമനുസരിച്ച് ചെറുത്തുനില്‍പ്പിന് ഫലസ്തീന് അവകാശമുണ്ടെന്നും പലസ്തീന്‍ പ്രസിഡന്റും ഫത്താ നേതാവുമായ മഹമൂദ് അബ്ബാസ് വ്യക്തമാക്കി.

2000 പ്രതിനിധികള്‍ പങ്കെടുക്കുന്ന ത്രിദിന ഫത്താ കോണ്‍ഗ്രസ് ബേത്‍‍ലഹേമില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന്റെ അതിക്രമം നിസ്സഹായമായി നോക്കിനില്‍ക്കാന്‍ നമുക്കാവില്ല. സിയോണ്‍‍‍വാദം തുടച്ചുനീക്കണമെന്നത് ഫത്തായുടെ പ്രഖ്യാപിത നയമാണ്. മഹ്മൂദ് അബ്ബാസിനു് അത് മാറ്റാനാവില്ല. സായുധ പ്രതിരോധമാണ് ഈ സംഘടനയുടെ പാരമ്പര്യമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

എന്നാല്‍, വര്‍ധിച്ചുവരുന്ന യഹൂദകുടിയേറ്റത്തോടു് നിസ്സഹകരണ സമരമുറ സ്വീകരിക്കാനാണ് സമ്മേളനം അംഗീകരിച്ച പ്രമേയം ആഹ്വാനം ചെയ്യുന്നത്. ഇസ്രായേലിന്റെ തകര്‍ച്ചയാണ് ഫത്തഹിന്റെ ലക്ഷ്യമെന്ന സംഘടനയുടെ അടിസ്ഥാനപ്രമേയം മാറ്റുന്ന പ്രശ്നമില്ലെന്ന് മുതിര്‍ന്ന ഫതഹ് നേതാവ് അഅസംഅല്‍ അഹ്മദ് വ്യക്തമാക്കി. പലസ്തീന്‍ മോചിതമാവുകയും സിയോണിസ്റ്റ് രാഷ്ട്രം തുടച്ചുനീക്കപ്പെടുകയും ചെയ്യുന്നതുവരെ സായുധസമരം തുടരുമെന്ന് ഫതഹിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ പറയുന്നുണ്ട്.

1989-ല്‍ ടൂണിസില്‍ നടന്ന സമ്മേളനത്തിനുശേഷം ഇതാദ്യമായാണ് ഫതഹിന്റെ സമ്മേളനം നടക്കുന്നത്.

ഗാസയിലുള്ള 400 ഫത്തഃ പ്രതിനിധികള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ ഗസ്സയിലെ അനധികൃത ഹമാസ് ഭരണകൂടം അനുമതി നിഷേധിച്ചു.

No comments:

Post a Comment